
ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ കർഷക സമരകേന്ദ്രങ്ങളിൽ ഉടൻ ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഇന്റർനെറ്റ് റദ്ദാക്കിയതു വഴി കർഷകർ മാത്രമല്ല, പ്രദേശവാസികളും മാദ്ധ്യമങ്ങളുമടക്കം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യയ്ക്കു വേണ്ടി വാദിക്കുന്ന സർക്കാർ മറുവശത്ത് ജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം നിഷേധിക്കുകയാണെന്നും വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണെന്നും കുറ്റപ്പെടുത്തി. അതേസമയം രാഷ്ട്രീയപാർട്ടികളുടെ പിന്തുണയെ സ്വാഗതം ചെയ്ത കർഷക നേതാക്കൾ രാഷ്ട്രീയനേതാക്കൾക്ക് കർഷകരുടെ വേദികൾ നൽകില്ലെന്നും ആവർത്തിച്ചു.