
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച രാത്രി 11ഓടെയാണ് മദ്ധ്യപ്രദേശ് ഇൻഡോർ ജയിലിൽ നിന്ന് അദ്ദേഹം മോചിതനാകുന്നത്.
സുപ്രീം കോടതിയാണ് വെള്ളിയാഴ്ച മുനവർ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, ഉത്തരവിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് കാട്ടി മദ്ധ്യപ്രദേശ് പൊലീസ് മോചനം വൈകിപ്പിച്ചു. തുടർന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ഇന്ദോറിലെ ചീഫ് മെട്രോപൊളിറ്റർ മജിസ്‌ട്രേറ്റിനെ ടെലിഫോണിൽ ബന്ധപ്പെട്ട ശേഷമാണ് മുനവറിനെ മോചിതനാക്കിയത്.
കേസ് കോടതിയുടെ പരിധിയിലാണുള്ളതെന്നും ജുഡിഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും ജയിൽ മോചിതനായ ശേഷം മുനവർ ഫാറൂഖി പ്രതികരിച്ചു.