
ന്യൂഡൽഹി: രണ്ട് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കൊവിഡ് വാക്‌സിൻ പരീക്ഷണം തുടങ്ങുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കേന്ദ്ര സർക്കാർ അനുമതി കാത്തിരിക്കുകയാണ്.
വാക്‌സിൻ വിതരണം വേഗത്തിലാക്കണം എന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തവരിൽ 50 ശതമാനമേ വാക്‌സിൻ സ്വീകരിക്കുള്ളൂ. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയ ശേഷം 50 വയസിന് മുകളിലുള്ളവർക്ക് നൽകാനാണ് കേന്ദ്ര തീരുമാനം. തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഈ ഘട്ടം തുടങ്ങിയേക്കും. അതിനു ശേഷമാണ് കുട്ടികൾക്ക് നൽകുക. കുട്ടികളിലെ പരീക്ഷണം രണ്ടു മാസം വരെ നീളാം.
വാക്‌സിൻ സ്വീകരിച്ചത് 57 ലക്ഷം പേർ
ഇന്ത്യക്ക് മൂന്നാം സ്ഥാനം
ന്യൂഡൽഹി :
രാജ്യത്ത് 24 മണിക്കൂറിനിടെ 12,059 കൊവിഡ് കേസുകളഉം. 78 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. ശനിയാഴ്ച വൈകിട്ട് ആറുമണി വരെ 56.36 ലക്ഷം പേർ വാക്‌സിൻ എടുത്തു. ഇതിൽ 52.66 ലക്ഷവും ആരോഗ്യപ്രവർത്തകരാണ്. ഏറ്റവും കൂടുതൽ ആളുകളെ വാക്സിനേഷന് വിധേയമാക്കിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.രാജ്യത്ത് ഇതുവരെ 1,08,26,363 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,54,996 പേർ മരണമടഞ്ഞു. 1,48,766 പേരാണ് ചികിത്സയിലുള്ളത്.