
ന്യൂഡൽഹി: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ 17.66 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയിൽ സംഘടനയ്‌ക്കെതിരെ ഇ.ഡി അന്വേഷണമുണ്ടായിരുന്നു. ചട്ടം ലംഘിച്ച് യു.കെയിൽ നിന്ന് 52 കോടി ഇന്ത്യയിലെത്തിച്ചെന്ന കേസിലാണ് നടപടി. അഞ്ച് വർഷത്തിനിടെ പലതവണ ആംനസ്റ്റിയുടെ ഓഫീസിൽ റെയ്ഡും നടന്നിരുന്നു. 2018ൽ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
സർക്കാർ ബോധപൂർവം ഇത്തരം മനുഷ്യാവകാശ സംഘടനകളെ വേട്ടയാടുകയാണെന്നും അതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും സംഘടന കഴിഞ്ഞ സെപ്തംബറിൽ വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ട ശേഷം ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു.