
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സാവകാശം ആവശ്യപ്പെട്ട് കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. നേരത്തേ ആറു മാസം നീട്ടി നൽകിയിരുന്നു. കഴിഞ്ഞ മാസം 16ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് എഴുതിയ കത്ത് ഹൈക്കോടതി രജിസ്ട്രാർ ജുഡിഷ്യൽ മുഖേനയാണ് നൽകിയത്.
കേസ് മാറ്റാനുള്ള പെറ്റിഷനുകളും പ്രോസിക്യുട്ടർ ഹാജരാകാത്തതും സുപ്രീം കോടതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ തടസ്സമായെന്ന് കത്തിൽ പറയുന്നു. പബ്ലിക് പ്രോസിക്യുട്ടർ എ. സുരേശൻ രാജി വയ്ക്കുകയും വി.എൻ അനിൽകുമാറിനെ സർക്കാർ നിയമിക്കുകയും ചെയ്തു. കത്ത് ഇന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
2019 നവംബർ 29നാണ് സുപ്രീം കോടതി വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടത്. കൊവിഡിൽ വിചാരണ നീണ്ടതോടെ ആറ് മാസം കൂടി അനുവദിച്ചിരുന്നു. ഇതുപ്രകാരം വിചാരണ 2021 ഫെബ്രുവരി ആദ്യ വാരം പൂർത്തിയാക്കണമായിരുന്നു.