 
പെരുമ്പാവൂർ: കീഴില്ലം - പാണിയേലിപ്പോര് റോഡിന്റെ രണ്ടാംഘട്ട സർവേ നടപടികൾ പൂർത്തീകരിച്ചു. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 20 കോടി രൂപ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രാഥമികഘട്ട നടപടികൾ ആരംഭിച്ചത്.
12 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനാണ് സർവേ റിപ്പോർട്ട് നിർദേശിച്ചിരിക്കുന്നത്. 7 മീറ്റർ വീതിയിൽ ടാർചെയ്തു റോഡ് പുനർനിർമിക്കും. ഇരുവശങ്ങളിലും കാനനിർമ്മിച്ച് റോഡിന് ദീർഘകാല സുരക്ഷിതത്വം നൽകും. റോഡിന് കുറുകെ കനാൽപാലം ജംഗ്ഷൻ, പറമ്പിപീടിക എന്നീ ഭാഗങ്ങളിൽ വരുന്ന പെരിയാർ വാലിയുടെ രണ്ട് പാലങ്ങൾ പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കും. പാലത്തിന് 7.5 വീതിയും ഇതോടൊപ്പം ഇരുവശങ്ങളിലും നടപ്പാതയും ഉണ്ടാകും. കയറ്റങ്ങളും താഴ്ചകളും പരമാവധി ഒഴിവാക്കി റോഡ് ഒരേ നിരപ്പിലാക്കും.ദുർബലാവസ്ഥയിലായ കലുങ്കുകൾ പൊളിച്ചുമാറ്റി പുതിയവ നിർമ്മിക്കും. വെള്ളക്കെട്ടുള്ള ഭാഗങ്ങളിലും ചെറിയ കലുങ്കുകൾ പൊളിച്ചു വലിയ കലുങ്കുകൾ പണിയും. ബി.എം ബി.സി നിലവരത്തിലാണ് റോഡ് ടാർ ചെയ്യുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വളവുകൾ പരമാവധി നിവർത്തുന്നതിനും ശുപാർശ ചെയ്യുന്നു. 3 മാസംകൊണ്ട് എസ്റ്റീം ഡെവലപ്പേഴ്‌സാണ് സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. 9.90 ലക്ഷം രൂപയാണ് സർവേ നടപടികൾക്ക് അനുവദിച്ചിരുന്നത്.
സർവേ നടപടികൾ പൂർത്തീകരിക്കുന്നത് രണ്ടാംവട്ടം
2018ൽ പദ്ധതിയുടെ സർവേ നടപടികൾ പൂർത്തീകരിച്ചു പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗത്തിന് സമർപ്പിച്ചിരുന്നുവെങ്കിലും റിപ്പോർട്ട് അപൂർണ്ണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പദ്ധതിരേഖ പൂർത്തീകരിക്കുവാൻ സാധിച്ചിരുന്നില്ല. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചു റോഡിന് ആവശ്യമായ വീതി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
റോഡിന്റെ ഇരു വശങ്ങളിലുമായി 20 മീറ്റർ വീതിയിലാണ് ടോട്ടൽ സ്റ്റേഷൻ സർവേ നടത്തിയത്. റോഡിൽ വരുന്ന കലുങ്കുകൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ റോഡിന്റെ ഇരുവശങ്ങളിലുമായി 40 മീറ്റർ വീതിയിലുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ഓരോ കിലോമീറ്റർ ദൂരത്തിലുമുള്ള മണ്ണ് സാമ്പിൾ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിശോധിച്ചു.
പൊതുമരാമത്ത് വകുപ്പിന് സമർപ്പിക്കും
സർവേ റിപ്പോർട്ട് പൊതുമരാമത്ത് രൂപരേഖ വിഭാഗത്തിന് സമർപ്പിക്കും. തുടർന്ന് പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ച് അനുമതി ലഭ്യമാക്കും. കലുങ്കുകളും കാനയും നിർമ്മിച്ചു വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി റോഡ് കൂടുതൽ കാലം നിലനിൽക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. നിലവിലുള്ള ടാറിംഗ് നീക്കം ചെയ്തു ഏറ്റവും ആധുനികമായ രീതിയിൽ റോഡ് പുനർനിർമ്മിക്കും. ദിശാ ബോർഡുകളും യാത്രികർക്ക് സഹായകരമാകുന്ന റിഫ്ളക്ടറുകളും സ്ഥാപിക്കും. എത്രയും വേഗത്തിൽ തന്നെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിനും സമർപ്പിക്കും.
എൽദോസ് കുന്നപ്പിളളി എംഎൽഎ