ആലുവ: എ - ഐ ഗ്രൂപ്പ് പോര് രൂക്ഷമായ ആലുവയിൽ കോൺഗ്രസ് ബ്‌ളോക്ക് - മണ്ഡലം കമ്മിറ്റികളിൽ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുമ്പാകെ ഇതുസംബന്ധിച്ച നിർദ്ദേശം ഡി.സി.സി സമർപ്പിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും കഴിഞ്ഞ ദിവസം ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ആലുവയിൽ ഇരു ഗ്രൂപ്പുകളും ചേരിതിരിഞ്ഞാണ് സംഘടിപ്പിച്ചത്. ബ്‌ളോക്ക് കമ്മിറ്റി ഗാന്ധിപ്രതിമയിൽ പുഷ്പാർച്ച നടത്തിയ ചടങ്ങിൽ നിന്നും എ ഗ്രൂപ്പുകാർ വിട്ടുനിന്നു. നഗരത്തിലെ തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയും എ ഗ്രൂപ്പ് ബഹിഷ്‌കരിച്ചു. ഇവിടെ സമാന്തരമായി കർഷക കോൺഗ്രസ് ചടങ്ങ് സംഘടിപ്പിച്ചു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബ്‌ളോക്ക് - മണ്ഡലം കമ്മിറ്റികളിൽ അഴിച്ചുപണി നടത്താനൊരുങ്ങുന്നത്.
ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചതിന് പിന്നാലെയാണ് മേൽകമ്മിറ്റികളും പുന:സംഘടിപ്പിക്കുന്നത്. 20 ബൂത്തുകളിൽ കൂടുതലുള്ള എടത്തല, കീഴ്മാട്, നെടുമ്പാശേരി മണ്ഡലം കമ്മിറ്റികൾ വിഭിജിക്കും. നൊച്ചിമ, എടയപ്പുറം, കരിയാട് എന്നീ മണ്ഡലം കമ്മിറ്റികൾ പുതിയതായി രൂപീകരിക്കാനാണ് നീക്കം. 10 വർഷം പൂർത്തീകരിച്ച ആലുവ ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബുവിന് പകരം പുതിയ ബ്ലേക്ക് പ്രസിഡൻറിനെ കണ്ടെത്തും. ആരോഗ്യപരമായ കാരണങ്ങളാൽ തോപ്പിൽ അബു ഒഴിയാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പ് നോമിനിയായി പ്രസിഡന്റായ അബു പിന്നീട് ഐ ഗ്രൂപ്പിലെത്തിയതാണ്. ഈ സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് സ്ഥാനത്തിനായി എ ഗ്രൂപ്പും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഐ ഗ്രൂപ്പിൽ നിന്നും വൈസ് പ്രസിഡന്റുമാരായ പി.എ. മുജീബ്, ആർ. രഹൻരാജ്, ഐ.എൻ.ടി.യു.സി റീജിനൽ പ്രസിഡന്റ് ആനന്ദ് ജോർജ്ജ് തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എ വിഭാഗത്തിൽ നിന്നും ലത്തീഫ് പൂഴിത്തറയും കെ.കെ. ജമാലുമാണുള്ളത്. ഇതോടൊപ്പം നിർജ്ജീവമായ മണ്ഡലം ബ്ലോക്ക് ഭാരവാഹികളെ മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. ഡി.സി.സി - ബ്‌ളോക്ക് ഭാരവാഹികളുടെ യോഗത്തിലും ഗ്രൂപ്പ് പ്രവർത്തനം യാതൊരു കാരണവശാലം അനുവദിക്കില്ലെന്ന് താരിഖ് അൻവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.