കൊച്ചി കേരളത്തിലെ ആദ്യ ഫിലമെന്റ് രഹിത കാമ്പസായി എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ്. മന്ത്രി എം. എം. മണി പ്രഖ്യാപനം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറാൽ മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷനായി. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് ചെയർമാൻ റവ.ഫാ. ജോളി ജോൺ ഓടത്തക്കൽ, പ്രിൻസിപ്പൽ ഡോ. നെൽസൺ റോഡ്രിഗ്രസ്, കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി, സോഷ്യൽ ഔട്ട് റീച്ച് കമ്മിറ്റി സെക്രട്ടറി പ്രൊഫ. അലക്‌സ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

നാല് ഘട്ടങ്ങളിലായി നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യം ക്ലാസ് മുറികൾ, ഡിപ്പാർട്ട്‌മെന്റുകൾ, ലാബുകൾ, ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ ഉൗർജ ഉപഭോഗം തിട്ടപ്പെടുത്തി. രണ്ടാഘട്ടമായി കോളജിലെ 232 ജീവനക്കാരുടെ ഭവനങ്ങൾ ഫിലമെന്റ് രഹിതമാക്കി. അടുത്തതായി കോളജിലെ 3000 വിദ്യാർത്ഥികളുടെ വീടുകളിൽ ഊർജ ഓഡിറ്റ് നടത്തി. ഘട്ടം ഘട്ടമായി ഫിലമെന്റ് രഹിത ആൽബേർഷ്യൻ ഭവനങ്ങളായി പ്രഖ്യാപിക്കും. നാലാം ഘട്ടമായി ഉന്നത് ഭാരത് അഭിയാന്റെ (യു.ബി.എ.) ഭാഗമായി ആൽബർട്സിനെ ഏല്പിച്ച നായരമ്പലം, കടമക്കുടി, എടവനക്കാട്, എളങ്കുന്നപ്പുഴ, ഏഴിക്കര, കോട്ടുവള്ളി ഗ്രാമ പഞ്ചായത്തുകൾ ഫിലമെന്റ് രഹിത പഞ്ചായത്തുകൾ ഫിലമെന്റ് രഹിതമാക്കുമെന്ന് കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി അറിയിച്ചു.