
പെരുമ്പാവൂർ: അയോദ്ധ്യാ രാമക്ഷേത്രനിർമ്മാണ നിധിയിലേക്ക് തുക സംഭാവന ചെയ്ത പെരുമ്പാവൂർ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിളളിയെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു. രാമക്ഷേത്ര നിധിയിലേക്ക് തുക സമർപ്പണം ചെയ്തുകൊണ്ട്, ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങുന്നുവെന്ന അടിക്കുറിപ്പോടെയുളള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതാണ് വിവാദത്തിന് തുടക്കം. മുസ്‌ലിം വോട്ട് ബാങ്കുകൾ ഉളള പെരുമ്പാവൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രചരിച്ചത് എം.എൽ.എയ്ക്ക് തിരിച്ചടിയാകുമെന്നാണറിയുന്നത്. എം.എൽ.എയ്‌ക്കെതിരെ വെൽഫെയർ പാർട്ടിയും പി.ഡി.പിയും പ്രതിഷേധവുമായി രംഗത്ത് വന്നു. ക്ഷേത്രനിർമ്മാണങ്ങൾക്ക് തുക സംഭാവന ചെയ്യുന്നതിൽ തെറ്റില്ലെന്നും എന്നാൽ ന്യൂനപക്ഷമനസുകളെ വേദനിപ്പിച്ച ഇത്തരം സംഭവത്തിൽ ആർ.എസ്.എസ് നിലപാടുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച എം.എൽ.എയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും വെൽഫയർപാർട്ടി പറഞ്ഞു. ഇത്തരത്തിൽ ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് അധികാരത്തിലിരിക്കുന്ന എൽദോസ് കുന്നപ്പിളളി തന്റെ എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു.
സംഭവത്തിൽ മാപ്പപേക്ഷയുമായി എൽദോസ് കുന്നപ്പിളളി എം.എൽ.എ രംഗത്തെത്തിയിട്ടുണ്ട്.ആർ.എസ്.എസ് തന്നെ ചതിച്ചതാണെന്നും ഏതെങ്കിലും മതവിഭാഗത്തിനെ തന്റെ പ്രവൃത്തി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു.തന്നെ കാണാൻ വന്നവർ ആർ.എസ്.എസുകാരായിരുന്നെന്ന് അറിയില്ലായിരുന്നു. ഇരിങ്ങോൾ കാവിന്റെ ഭാരവാഹികളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി തെറ്റിദ്ധരിപ്പിച്ചെന്നാണ് എം.എൽ.എയുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിളളി തന്ന വിശദീകരണം തൃപ്തികരമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള ഇത്തരം പൊള്ളയായ നീക്കങ്ങളിൽ വീഴാതെ എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.