
കൊച്ചി : ജെസ്‌ന മരിയയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജിയിൽ വിശദീകരണത്തിന് സി.ബി.ഐ കൂടുതൽ സമയം തേടി. ഹർജി ഫെബ്രുവരി 19 ലേക്ക് മാറ്റി. ജസ്‌നയുടെ സഹോദരൻ ജെയ്സ് ജോണും കെ.എസ്.യു നേതാവ് കെ.എം. അഭിജിത്തുമാണ് ഹർജിക്കാർ.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കുന്നത്തു വീട്ടിൽ ജെസ്‌നയെ (22) കാണാതായത്. ജെസ്‌ന വീടു വിട്ടുപോകാനുള്ള കാരണം കണ്ടെത്താനായില്ലെന്നും അന്വേഷണം പൂർത്തിയാക്കാൻ ആറു മാസം കൂടി വേണമെന്നും ഹർജിയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജെസ്‌ന കാണാതായ ദിവസം എരുമേലിയിൽ നിന്ന് ബസിൽ മുണ്ടക്കയത്തേക്ക് പോയതു കണ്ടവരുണ്ട്. ജസ്‌നയുടെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. ഇതിനുശേഷം വിവരം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.