ration

കൊച്ചി: റേഷൻ ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്താൻ ശ്രമിക്കുന്നവരെ കൈയോടെ പിടികൂടാൻ വിജിലൻസ് കമ്മിറ്റി ഈ മാസം അവസാനത്തോടെ സജ്ജമാവും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അടക്കം ഉൾക്കൊണ്ടുകൊണ്ടുള്ള വിജിലൻസ് കമ്മിറ്റിയുടെ രൂപീകരണം അവസാന ഘട്ടത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് നടപടികൾ വൈകുകയായിരുന്നു. ഇതിനായി ഗ്രാമസഭകൾ ചേർന്ന് അംഗങ്ങളെ നിശ്ചയിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് സിവിൽ സപ്ലൈസ് വകുപ്പ് കത്തു നൽകി.ഗ്രാമസഭകൾ ചേർന്ന് പ്രാദേശിക വിജിലൻസ് കമ്മിറ്റികൾ ഉടൻ ആരംഭിക്കും.

ജില്ലയിൽ വിവിധ റേഷൻ കടകളുടെ കീഴിൽ ഇത്തരം 1,334 കമ്മിറ്റികൾ ഉണ്ടാവും. ജില്ലാ, താലൂക്ക് തലത്തിൽ ഇവ രൂപീകരിച്ചു കഴിഞ്ഞു. എന്നാൽ പലയിടങ്ങളിലും റേഷൻ ക്രമക്കേടുകൾ തടയാനായി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കമ്മിറ്റികൾ രൂപവത്കരിച്ചതില് സംസ്ഥാന ഭക്ഷ്യകമ്മിഷന് ചട്ടലംഘനം കണ്ടെത്തിയതിനാൽ ഇവ ഗ്രാമസഭകൾ ചേർന്ന് വീണ്ടും രൂപീകരിക്കേണ്ട സ്ഥിതിയുണ്ട്.

വിജിലൻസ് കമ്മിറ്റി
ജനകീയ പങ്കാളിത്തത്തോടെ റേഷൻ വിതരണം നിരീക്ഷിക്കാനായി സംസ്ഥാനത്ത് 14,232 വിജിലൻസ് കമ്മിറ്റികളാണ് വരുന്നത്. കാർഡുടമകൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, ഭക്ഷ്യസുരക്ഷാ മേഖലയിലെ സാമൂഹിക പ്രവർത്തകൻ, സ്വതന്ത്ര ഉപഭോക്തൃസംഘടനാ പ്രതിനിധി, ഭിന്നശേഷിക്കാർ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി. ഗ്രാമസഭകൾ ചേർന്നാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുക. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും ചെയർമാന്മാരുമായിരിക്കും തലപ്പത്ത്.ഓരോ കടയുടെയും പരിധിയിൽ റേഷൻ വിതരണം സുതാര്യമായി നടക്കുന്നുണ്ടോയെന്ന് കമ്മിറ്റികൾ പരിശോധിക്കും. എല്ലാമാസവും യോഗം ചേർന്ന് പരാതികൾ കേൾക്കും. പരിഹരിക്കാൻ കഴിയാത്തവ മേൽ കമ്മിറ്റികൾക്ക് കൈമാറും. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഇടപെടലിനുമായും ശുപാർശ ചെയ്യും.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൽ വിജിലൻസ് കമ്മിറ്റികൾ വ്യവസ്ഥ ചെയ്തിരുന്നു. കേരളത്തിൽ ഒരുവർഷം മുൻപാണ് ഇതിനുള്ള നടപടിയാരംഭിച്ചത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അടുത്തിടെയാണ് പലയിടങ്ങളിലും അവസാനഘട്ടത്തിലെത്തിയത്.

മാസാവസാനത്തോടെ കമ്മിറ്റി രൂപീകരിക്കും

തദ്ദേശസ്ഥാപന ഭരണ സമിതികളുടെ കാലാവധി തീരാറായത് വിജിലൻസ് കമ്മിറ്റിയുടെ പ്രവർത്തനം തുടങ്ങുന്നതിന് തിരിച്ചടിയായി.തദ്ദേശ തിരഞ്ഞെടുപ്പ് മൂലമാണ് രൂപീകരണം വൈകിയത്. ഇതോടെയാണ് പുതിയ ജനപ്രതിനിധികളെ ഉൾപ്പെടുത്തി തദ്ദേശതിരഞ്ഞെടുപ്പിനുശേഷം കമ്മിറ്റികൾ തുടങ്ങാൻ തീരുമാനിച്ചത്.തദ്ദേശ സ്ഥാപനങ്ങളുടെ നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വിജിലൻസ് കമ്മിറ്റികൾ പ്രവർത്തന സജ്ജമാക്കും.

അയ്യപ്പദാസ്,ജില്ലാ സപ്ലൈ ഓഫീസർ