മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 18കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ നാല് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ നിർവഹിച്ചു. മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. എക്‌സിക്യുട്ടീവ് എൻജിനീയർ റജീന ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.ഷാജി, സക്കീർ ഹുസൈൻ, റജീന ഷിഹാജ്, ബെസി എൽദോ, ദീപ റോയി, മുൻപഞ്ചായത്ത് മെമ്പർമാരായ യു.പി.വർക്കി, എം.വി.സുഭാഷ്, വി.എം.നവാസ്, വിവിധ കക്ഷിനേതാക്കളായ വി.എസ്.മുരളി, പി.വി.ജോയി, സീന ബോസ്, രാജു കാരിമറ്റം, എം.കെ.ഇബ്രാഹിം പൊതുമരാമത്ത് ഉദ്യോഗസ്ഥരായ സൂസൺ തോമസ്, ഷറഫുദ്ദീൻ.കെ.എം, ജസിയ.എം.കെ.എന്നിവർ പങ്കെടുത്തു. 10കോടി രൂപ മുടക്കി നവീകരണം പൂർത്തിയാക്കിയ തൊടുപുഴ മൂവാറ്റുപുഴ റോഡ്, 2.50കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ മാറാടി കുരുക്കുന്നപുരം റോഡ്, 2.50കോടി രൂപ മുടക്കി ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയ അമ്പലംപടി വീട്ടൂർ റോഡ്, 3കോടി രൂപ മുടക്കി ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയ കല്ലൂർക്കാട് കുമാരമംഗലം റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.