കൊച്ചി: കണ്ടെയ്നർ റോഡിലെ ഇരുട്ട് യാത്രയോട് വൈകാതെ ബൈ ബൈ പറയാം. പാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന നടപടികളിലേക്ക് ദേശീയപാത അതോറിട്ടി ( എൻ.എച്ച്.എ.ഐ) ചുവട് വയ്ക്കുന്നു. കണ്ടെയ്നർ റോഡിലെ വഴിവിളക്കുകൾക്കായി സമർപ്പിച്ച പദ്ധതി അതോറിട്ടിയുടെ അന്തിമ പരിഗണനയിലെത്തി. അടുത്ത മാസത്തോടെ അനുമതി ലഭിക്കുമെന്ന സൂചനയാണ് എൻ.എച്ച്.എ.ഐ വൃത്തങ്ങൾ നൽകുന്നത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കണ്ടെയ്നർ റോഡിൽ വഴിവിളക്കില്ലാത്തത് ഒരു ന്യൂനതയായിരുന്നു. പല അപകടമരണങ്ങൾക്കും ഈ അപര്യാപ്തത ഒരു കാരണമായി. നാട്ടുകാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ഉയർന്ന കടുത്ത പ്രതിഷേധത്തെ തുടർന്നാണ് എൻ.എച്ച്.എ.ഐ ഇത് സംബന്ധിച്ച് പഠിച്ച് പദ്ധതി തയ്യാറാക്കിയത്. 17 കിലോ മീറ്ററാണ് ദേശീയ പാതയുടെ ആകെ നീളം. ഇതിൽ ഒരിടത്ത് പോലും വഴിവിളക്കില്ല. സന്ധ്യയായാൽ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്.
ഓടാൻ മടിച്ച് ആനവണ്ടി
എറണാകുളത്തേയും ഗുരുവായൂരിനേയും ബന്ധിപ്പിക്കുന്ന കെ.എസ്.ആ.ടി.സി റൂട്ട് കണ്ടെയ്നർ റോഡിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ രാത്രി ഏഴ് മണിക്ക് ശേഷം കെ.എസ്.ആ.ടി ഇതുവഴി സർവീസ് ഒഴിവാക്കും. പകരം എറണാകുളത്ത് നിന്ന് ആരംഭിച്ച് ഇടപ്പള്ളി വഴി തിരിച്ച് വിടും. കണ്ടെയ്നർ റോഡിലെ അപകട സാദ്ധ്യത തന്നെയാണ് കെ.എസ്.ആ.ടി.സിയുടെ ഈ തീരുമാനത്തിന് പിന്നിൽ. സുരക്ഷയെ മുൻ നിത്തിയാണെങ്കിലും സന്ധ്യയോടെ ബസ് കുറയുന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. വഴിവിളക്കുകൾ മിഴിതുറക്കുന്നതോടെ ഈ പ്രശ്നം കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
സോളാർ ഔട്ട്
കണ്ടെയ്നർ റോഡിൽ സോളാർ വിളക്കുകൾ സ്ഥാപിക്കാനായിരുന്നു എൻ.എച്ച്.എ.ഐ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് ചെലവ് ഇരട്ടിയായാകുമെന്ന നിഗമനത്തിൽ ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ വൈദ്യുത വിളക്കിനാണ് മുൻഗണന നൽകിയിരിക്കുന്നത്. 17 കിലോ മീറ്ററൽ ആയിരത്തിലധികം വഴിവിളക്കുകൾ സ്ഥാപിക്കണം.
മുന്നിൽ തന്നെയുണ്ട്
കണ്ടെയ്നർ റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതിയും നിവേദനവും നൽകിയിരുന്നു. പദ്ധതി അന്തിമഘട്ടത്തിലാണ്. ഉടൻ യാഥാത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.
ഹൈബി ഈഡൻ
എം.പി
എറണാകുളം
17 കിലോ മീറ്ററാണ് ദേശീയ പാതയുടെ ആകെ നീളം.
17 കിലോ മീറ്ററിൽ സ്ഥാപിക്കേണ്ടത് 1000ലേറെ വഴിവിളക്കുകൾ