കൊച്ചി: പ്രകൃതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹനത്തിനായി കാർബൺ ഫാസ്റ്റിംഗ് പദ്ധതിയൊരുക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് നിയന്ത്രിച്ച് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള ദുരിതങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ അംഗീകൃത ഹരിത സഹായ സ്ഥാപനവും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കുള്ള സേവനദാതാവുമാണ് സഹൃദയ.
ചെടികൾ വച്ചുപിടിപ്പിക്കുക, രാസവിഷങ്ങൾ ഒഴിവാക്കുക, ആഹാരം പാഴാക്കാതിരിക്കുക, ആഹാര അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുക, പ്ലാസ്റ്റിക്ക് വസ്തുക്കളുടെയും ഡിസ്‌പോസിബിൾ പാത്രങ്ങളുടെയും ഉപയോഗം ഒഴിവാക്കുക, മാലിന്യങ്ങൾ കത്തിക്കാതിരിക്കുക, ജലവിനിയോഗം വിവേകത്തോടെ ചെയ്യുക , മഴവെള്ള റീചാർജിംഗ് പ്രോത്സാഹിപ്പിക്കുക, വൈദ്യുതി പാഴാക്കാതിരിക്കുക, സോളാർ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുക, സമീപപ്രദേശങ്ങളിലെ യാത്രയ്ക്കായി പൊതുവാഹനങ്ങൾ, സൈക്കിൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക തുടങ്ങി കാർബൺ ഫാസ്റ്റിംഗ് ശീലമാക്കാനുള്ള നിർദ്ദേശങ്ങളും സഹൃദയ പുറത്തിറക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സംഘടിപ്പിച്ച സഹൃദയ ഫെസ്റ്റിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. വരുന്ന തലമുറകൾക്കും ഈ ഭൂമിയിൽ സുഖകരമായ ജീവിതം ഉറപ്പാക്കാൻ പ്രകൃതിസംരക്ഷണം ജീവിതനിയോഗമാക്കാൻ ഓരോ വ്യക്തിയും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.