മൂവാറ്റുപുഴ: മതസൗഹാർദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും മഹിതമായ സന്ദേശമുയർത്തികൊണ്ട് മുളവൂർ സെൻട്രൽ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടന്നു വരുന്ന ചന്ദനക്കുട മഹാമഹം(ഉറൂസ് മുബാറക്ക്) ഇന്ന് തുടങ്ങുമെന്ന് ഇന്ററിം മുതവല്ലി കെ.എ.മുഹമ്മദ് ആസിഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. നാല് ദിവസങ്ങളിലായിട്ടാണ് ഈ വർഷത്തെ ചന്ദനക്കുട മഹാമഹം നടക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ സഅദി അൽ മുഖൈബലി നേതൃത്വം നൽകും. രാത്രി എട്ടിന് നടക്കുന്ന മൗലീദ് സദസിനും തുടർന്ന് നടക്കുന്ന പ്രഭാഷണത്തിനും പെരുമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം ഹസൻ അഷറഫി ഫാളിൽ ബാഖവി നേതൃത്വം നൽകും. ചൊവ്വാഴ്ച രാവിലെ എട്ടിന് വാരിക്കാട്ട് കവല മസ്ജിദുൽ ഹുദാ അങ്കണത്തിൽ പതാക ഉയർത്തും. തുടർന്ന് 9.30 മുളവൂർ വലിയുള്ളാഹി മഖാമിൽ ഉന്ററിം മുത്തവല്ലി കെ.എ.മുഹമ്മദ് ആസിഫ് കൊടിയേറ്റും. 10ന് മലേപള്ളിയിലും കൊടിയേറ്റും. 11 ന് അന്നദാനം നടക്കും. ബുധനാഴ്ച രാത്രി എട്ടിന് നടക്കുന്ന മൗലീദ് സദസ്സിന് സയ്യിദ് ഷെഫീഖ് തങ്ങൾ ഫൈസി അൽ ബുഖാരി നേതൃത്വം നൽകും. വ്യാഴാഴ്ച രാത്രി എട്ടിന് നടക്കുന്ന മുളവൂർ വലിയുള്ളാഹി അനുസ്മരണത്തിനും ദുആ സമ്മേളനത്തിനും സയ്യിദ് സെയ്ഫുദ്ദീൻ തങ്ങൾ ഫൈസി അൽ ബുഖാരി നേതൃത്വം നൽകും.