അന്ധനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന് 52 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു
പറവൂർ : കാഴ്ചയില്ലാത്ത ലോട്ടറി വിൽപനക്കാരൻ പെരുമ്പടന്ന കളത്തിപ്പറമ്പ് രാമചന്ദ്രന്റെ പക്കൽ നിന്ന് 52 കാരുണ്യ ടിക്കറ്റുകൾ ഏതോ വിരുതൻ തട്ടിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് വടക്കേക്കര തുരുത്തിപ്പുറം മാർക്കറ്റിൽവച്ചാണു സംഭവം.
രാമചന്ദ്രനും ഭാര്യയും
ഏറെക്കാലമായി ലോട്ടറി വിൽപനക്കാരാണ്. 2 പേർക്കും കാഴ്ചശക്തിയില്ല. ടിക്കറ്റ് എടുക്കാനെന്ന വ്യാജേനയെത്തിയ മോഷ്‌ടാവ് രാമചന്ദ്രന്റെ കൈയ്യിലുണ്ടായിരുന്ന 52 ടിക്കറ്റും നല്ല നമ്പർ തിരയാനാണെന്ന് പറഞ്ഞ് വാങ്ങി കടന്നുകളയുകയായിരുന്നു.
പെരുമ്പടന്ന പാടത്തിനും പ്രഭൂസ് തിയറ്ററിനും സമീപത്താണു രാമചന്ദ്രനും ഭാര്യയും നേരത്തെ ടിക്കറ്റ് വിൽപന നടത്തിയിരുന്നത്. അടുത്തിടെയാണ് തുരുത്തിപ്പുറത്തേക്കും വന്നത്.