mc-josaphine

കൊച്ചി: സ്ത്രീകളുടെ അദ്ധ്വാനത്തെ സമൂഹം വിലകുറച്ചാണ് കാണുന്നതെന്നും സ്വകാര്യ തൊഴിലിടങ്ങളിൽ മാന്യമായ ശമ്പളം നൽകാതെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. ഇതിനെതിരെ പൊതുബോധം ഉണരണമെന്നും സർക്കാർ ഈ വിഷയത്തിൽ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി ജില്ലയിലെ ഒരു സി.ബി.എസ്.ഇ സ്‌കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയ്ക്ക് ലഭിക്കുന്നത് 14000 രൂപയാണ്. എന്നാൽ 22000 രൂപയാണ് നൽകുന്നതെന്നാണ് സ്‌കൂൾ സി.ബി.എസ്.ഇയെ അറിയിച്ചിരിന്നത്. സ്ത്രീകൾ കുറഞ്ഞ വേതനത്തിന് തൊഴിൽ ചെയ്യണ്ടേ സാഹചര്യമാണ് നിലവിൽ. പ്രായമായ അമ്മയെക്കൊണ്ട് മക്കൾ പരാതി നൽകിയതിന് ശേഷം മക്കൾ മറഞ്ഞു നിൽക്കുന്ന പ്രവണതകൾ ശരിയല്ല എന്നും കമ്മീഷൻ പറഞ്ഞു. മാനഭംഗശ്രമം നടത്തിയതിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാൻ വൈകിയതിനെതിരെ ലഭിച്ച പരാതിയിൽ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പൊലീസ് കേസ് എടുത്തു പ്രതിയെ റിമാൻഡ് ചെയ്തു. മകളുടെ പ്രായമുള്ള യുവതിയെ അഭിഭാഷകൻ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്യുന്നു എന്ന പരാതിയും കമ്മീഷൻ പരിഗണിച്ചു. അഭിഭാഷകന്റെ പേരിൽ കേസ് എടുത്തിട്ടും ഈ പ്രവണത തുടരുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കമ്മീഷൻ പറഞ്ഞു. ഫെബ്രുവരി 24 , 25 തീയതികളിലായി വൈ.എം.സി.എ ഹാളിൽ നടന്ന മെഗാ അദാലത്തിൽ 90 കേസുകളാണ് പരിഗണിച്ചത്. 21 കേസുകൾ തീർപ്പാക്കി. 6 കേസുകളിൽ വിവിധ വകുപ്പുകളിൽ നിന്നും റിപ്പോർട്ട് തേടി. 63 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തിൽ വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി , അഡ്വ. എം.എസ്.താര ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.