കൊച്ചി : തൃക്കാക്കരയിലെ പൈപ്പ്ലൈൻ റോഡ് ഇല്ലാതായെന്ന മാദ്ധ്യമ വാർത്തകളെ തുടർന്ന് ഹൈക്കോടതി ഇടപെടുന്നു. സ്ഥലം സന്ദർശിച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ സമാന വിഷയത്തിൽ നിയോഗിച്ച അമിക്കസ് ക്യൂറിക്ക് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം ഇതു പരിഗണിക്കാൻ മാർച്ച് നാലിലേക്ക് മാറ്റി. തൃക്കാക്കരയിൽ ചെറുമുറ്റപ്പുഴക്കര മുതൽ തോപ്പിൽ ആർ.എസ്. മുക്ക് ജംഗ്ഷൻ വരെയുള്ള പൈപ്പ്ലൈൻ റോഡിന്റെ നവീകരണത്തിനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. മൂന്നു മീറ്റർ വീതിയിൽ ടൈൽ വിരിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നതെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നാലു മീറ്റർ വീതിയിലാക്കി. ഇതോടെ പണി പകുതിയാകുമ്പോഴേക്കും ഫണ്ട് തീർന്നു.