മൂവാറ്റുപുഴ: ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ, എം.വി.ജോയിയെ കൈക്കൂലി വാങ്ങിയ കേസിൽ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചു. 50000 രൂപ പിഴയടക്കുകയും വേണം.അഴിമതി നിരോധനവകുപ്പു പ്രകാരമാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ പ്രതിയെ ശിക്ഷിച്ചത്.ഉടുമ്പൻചോല പൊലീസ് ഒൗട്ട് പോസ്റ്റിൽ ജോലിയിലിരിക്കുമ്പോൾ 2011 സെപ്തംബർ 27-ന് ഇടുക്കി സ്വദേശി രാജന്റെ കൈയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എ.എസ്.ഐ ജോയി ഇടുക്കി വിജിലൻസ് പൊലീസിന്റെ പിടിയിലാകുന്നത്. ഒരു അടിപിടിക്കേസിൽ നിന്നും രാജനെ ഒഴിവാക്കുവാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി പി.ടി കൃഷ്ണൻകുട്ടിയാണ് കേസ് അന്വേഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ പിള്ള ഹാജരായി.