
തലശ്ശേരി: ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ സ്ത്രീ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ മാളിൽ ശുചീകരണ തൊഴിലാളിയായ 51കാരിയാണ് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. സ്ത്രീയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മൊഴിയെ തുടർന്ന് ഓട്ടോ ഡ്രൈവർ ഗോപാലപേട്ടയിലെ നാപാസ് വീട്ടിൽ ഗോപാലകൃഷ്ണ (56)നാണ് അറസ്റ്റിലായത്. ഇയാളെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാർ പള്ളിക്കടുത്തു വച്ചാണ് ഗോപാലകൃഷ്ണൻ ഓടിച്ച ഓട്ടോയിൽ നിന്നും സ്ത്രീ തെറിച്ചു വീണത്. ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് അക്രമത്തിനും ,തെറിച്ചു വീഴാനും വഴിവച്ചതത്രെ. കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.