
തിരുവനന്തപുരം: കല്ലമ്പലം - കിളിമാനൂർ റോഡിൽ വെള്ളല്ലൂർ മാവേലി ക്ഷേത്രത്തിന് സമീപം ഓടയിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലുവർഷം പിന്നിട്ടിട്ടും യാതൊരു സൂചനയുമില്ല. മരിച്ചയാളെ തിരിച്ചറിയാത്തതാണ് ലോക്കൽ പൊലീസിന് ശേഷം കഴിഞ്ഞ മൂന്നുവർഷമായി കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനെയും വട്ടം കറക്കുന്നത്. മരണമടഞ്ഞയാളെ തിരിച്ചറിയാൻ സാധിച്ചാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കാനും പ്രതികളെ പിടികൂടാനും കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ക്രൈം നമ്പർ 1758/17
2017 നവം. 15നാണ് കല്ലമ്പലം - കിളിമാനൂർ റോഡിന്റെ വശത്തെ ഓടയിൽ ദുർഗന്ധം വമിക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് ഉറപ്പിച്ചെങ്കിലും മൃതദേഹത്തിന്റെ പഴക്കവും വൈകൃതവും തിരിച്ചറിയൽ ദുഷ്കരമാക്കി. മൃതദേഹത്തിലുണ്ടായിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ലോട്ടറി ടിക്കറ്റ്, ഇലക്ട്രിക് ടെസ്റ്റർ, മൈക്ക് സെറ്റുകാർ ഉപയോഗിക്കുന്ന കാതോഡ്, ബീഡി എന്നിവ കണ്ടെത്തി.
ടെസ്റ്ററും കാതോഡും ലഭിച്ചതിനെ തുടർന്ന് മൈക്ക് സെറ്റ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ടവരുടെ സംഘത്തിൽപ്പെട്ട ആളാണോയെന്ന് അന്വേഷിച്ചെങ്കിലും സൂചനയില്ല.
പ്രദേശവാസികളുൾപ്പെടെ 5000 ത്തോളം പേരെ ഇതിനോടകം ചോദ്യം ചെയ്തു. മരിച്ചയാളോട്
സാമ്യമുള്ള റബ്ബർ വെട്ടുകാരന്റെ തിരോധാനം സംശയത്തിനിടയാക്കിയെങ്കിലും അയാളെ പിന്നീട് കോഴിക്കോട് കണ്ടെത്തി.
ലോട്ടറിടിക്കറ്റ് പാരിപ്പള്ളിയിൽ വിറ്റതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഏജന്റിനെ കണ്ടെത്തിയെങ്കിലും ടിക്കറ്റ് നൽകിയത് എവിടെവച്ചാണെന്നോ മറ്റ് സൂചനകളോ ലഭിച്ചില്ല.
യുണീക് ഐഡി അധികൃതർ 
സഹകരിച്ചില്ല
കല്ലമ്പലം - കിളിമാനൂർ റോഡിൽ മൂന്നര കിലോ മീറ്റർ ചുറ്റളവിലുള്ള സി.സി ടിവി കാമറകളെല്ലാം പരതിയെങ്കിലും സംശയിക്കത്തക്ക ദൃശ്യങ്ങൾ ലഭിച്ചില്ല.
വിരലടയാളം ഉപയോഗിച്ച് തിരിച്ചറിയാമെന്ന പ്രതീക്ഷയിൽ യൂണിക്ക് ഐ.ഡി അധികൃതരുടെ സഹായവും അന്വേഷണ സംഘം തേടിയിരുന്നു. 
കേസ് അന്വേഷണവുമായി സഹകരിക്കാൻ യൂണിക്ക് ഐ.ഡി അധികൃതർ വിസമ്മതിച്ചതിനാൽ ശ്രമം പാളി. ഗതാഗതത്തിരക്കേറിയ റോഡിന്റെ വശത്ത് ഓടയിൽ ഓലയും പാഴ്പ്പുല്ലുകളും ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു ഏതാനും ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രവും ഷർട്ടും മാത്രം ധരിച്ചിരുന്ന മൃതദേഹം ജീർണിച്ച് തുടങ്ങിയ നിലയിലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്ന് വ്യക്തമായെങ്കിലും വെള്ളല്ലൂരിലും പരിസരത്തും കൊലപാതകം നടന്നതിന്റെ സൂചനകളൊന്നും ലഭിക്കാതെ പോയതിനാൽ മറ്റെവിടെയോ വച്ച് അപായപ്പെടുത്തിയശേഷം വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ച് കടന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്.
തമിഴ്നാട്ടിലും 
അന്വേഷണം
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ മിസിംഗ് കേസുകളിൽ മൃതദേഹവുമായി രൂപ സാദൃശ്യം തോന്നിക്കുന്ന ആരെയും കാണാതായ കേസുകളില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിൽ കാണപ്പെട്ട ഷർട്ടും അടിവസ്ത്രവും തിരുപ്പൂർ നിർമ്മിതമായതിനാൽ തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുകയും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തെങ്കിലും കേസ് അന്വേഷണത്തിന് സഹായകമായ യാതൊരുവിവരവും ലഭിച്ചില്ല.
കൊല്ലപ്പെട്ടയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ തിരുപ്പൂരിലെ വസ്ത്രനിർമ്മാണശാലകളുടെ ബ്രാന്റിലുള്ളവ ആയതിനാലാണ് ക്രൈംബ്രാഞ്ച് സംഘം തിരുപ്പൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. കേരളത്തിൽ ഇവയുടെ വിപണനമില്ല. ഒരേ ബ്രാന്റിലുള്ള ഷർട്ടും അടിവസ്ത്രത്തിന്റെയും വിതരണം കേരളത്തിലില്ല.