sajade

കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ ഗുണ്ടാക്രമണത്തിൽ വ്യാപാരിക്ക് ശരീമാസകലം കുത്തേറ്റു. പള്ളിപ്പുറം സ്വദേശിയായ റിട്ട: എ.എസ്.ഐ സലാഹുദ്ദീന്റെ മകനും സി.ആർ.പി.എഫ് ജംഗ്ഷനിൽ ട്രാവൻകൂർ ബേക്കറി നടത്തുന്ന സജാദിനാണ് കഴുത്തിലും കൈയിലും തോളിലും വയറിലും കുത്തേറ്റത്.

സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ഷാനവാസ് എന്നുവിളിക്കുന്ന ഷാനുവിനെ മംഗലപുരം പൊലീസ് തിരയുന്നു. ഗുണ്ടാപിരിവ് നൽകാത്തതിന്റെ പേരലിലാണ് ആക്രമണമെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കാറിലെത്തിയ ഷാനു ആദ്യം മാർക്കറ്റിൽ പച്ചക്കറികടക്കാരനുമായി വാക്കുതർക്കം ഉണ്ടാകുകയും കുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഓടി രക്ഷപ്പെട്ടു.

ഇതിന് ശേഷമാണ് കടയിൽ അതിക്രമിച്ചു കയറി സാജിദിനെ കുത്തി വീഴ്ത്തിയത്. ഇയാൾ രണ്ടാഴ്ച മുൻപും സമാന രീതിയിൽ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഭീതി പടർത്തിയിട്ടും മംഗലപുരം പൊലീസ് അറിഞ്ഞ ഭാവംപോലും കാട്ടിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

ഒട്ടനവധി പരാതികൾ ഇയാൾക്കെതിരെ മംഗലാപുരം പൊലീസിൽ നൽകിയിട്ടുണ്ടെങ്കിലും പൊലീസ് നിഷ്ക്രീയത്വം കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സജാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഈ സംഭവം നടന്നിട്ടു പോലും പൊലീസ് അതിനെ ലാഘവത്തോടെയാണ് കാണുന്നതെന്നും ആക്ഷേപമുണ്ട്.