തൊടുപുഴ: പഞ്ചായത്തുകളിലെ ഏറ്റവും സാധാരണക്കാരായവരുടെ ആവശ്യങ്ങൾക്ക് മുഖ്യപരിഗണന നൽകുന്ന ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ 'ഗ്രാമകം' ജില്ലയിലും ആരംഭിച്ചു. കുടുംബശ്രീക്കാണ് പദ്ധതിയുടെ ചുമതല. ഓരോ നാടിന്റെയും സമ്പൂർണ വികസനം സാദ്ധ്യമാക്കാനുള്ള ഗ്രാമീണ ദാരിദ്ര്യ ലഘൂകരണമാണ് (വില്ലേജ് പോവർട്ടി റിഡക്ഷൻ പ്ലാൻ- വി.പി.ആർ.പി) ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) തയ്യാറാകും. ഇത് അടുത്ത സാമ്പത്തിക വർഷത്തെ വികസന പദ്ധതിയുമായി യോജിപ്പിക്കും. പദ്ധതിയിലെ റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള സി.ഡി.എസ്- എ.ഡി.എസ് തലങ്ങളിലുള്ള പരിശീലനം പൂർത്തീകരിച്ചു. ഇതിന് ശേഷം പ്രത്യേക അയൽക്കൂട്ടം യോഗം ചേർന്ന് വി.പി.ആർ.പി തയ്യാറാക്കി. എഡി.എസ് തലത്തിൽ ക്രോഡീകരിച്ചു വാർഡ്തല പദ്ധതിയും തുടർന്ന് ഈ പദ്ധതികൾ ക്രോഡീകരിച്ച് പഞ്ചായത്തുതല പദ്ധതിയും തയ്യാറാക്കി. ശേഖരിച്ച വിവരങ്ങൾ പഞ്ചായത്തുകളുടെയും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാരുടെയും നേതൃത്വത്തിൽ പ്രശ്‌ന പരിഹാരങ്ങളടങ്ങിയ ദാരിദ്ര്യ ലഘൂകരണ പദ്ധതി അവതരിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പുതുതായി സ്ഥാനമേറ്റെടുത്ത ജനപ്രതിനിധികളുടെ മുമ്പിൽ ഏറ്റവും താഴേത്തട്ടിൽ നിന്നുള്ള ആസൂത്രണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തയ്യാറാക്കിയ വി.പി.ആർ.പി അവതരിപ്പിക്കപ്പെടുമ്പോൾ ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ കഴിയും. പഞ്ചായത്തിൽ പദ്ധതിയുടെ നടത്തിപ്പ് വിജയകരമായാൽ രണ്ടാംഘട്ടത്തിൽ നഗരങ്ങളിൽ ആവിഷ്‌കരിക്കും. വാർഡ് തലത്തിൽ ഇതിനുള്ള നടപടി ആരംഭിക്കും. ഗ്രാമകത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് സമർപ്പിക്കാം.

ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ

 വിവിധ ക്ഷേമ പെൻഷനുകൾ, ഇൻഷ്വറൻസ് പരിരക്ഷ, തൊഴിലുറപ്പ് കാർഡ് തുടങ്ങിയ പദ്ധതികൾ

 കൃഷി, മൃഗ പരിപാലനം, ചെറുകിട സംരംഭം, വിപണനം തുടങ്ങിയവയിൽ വ്യക്തികൾക്കും കൂട്ടായ്മകൾക്കുമുള്ള ഉപജീവന പദ്ധതികൾ

 മദ്യപാനം, പരിസ്ഥിതി പ്രശ്‌നങ്ങൾ, പരിസര മലിനീകരണം തുടങ്ങിയവയ്ക്ക് പരിഹാരമാകാവുന്ന സാമൂഹ്യ വികസന പദ്ധതികൾ

 റോഡ്, കുടിവെള്ളം, ആരോഗ്യം തുടങ്ങി പൊതുസ്വത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും വികസനവും ഉൾപ്പെടുന്ന പദ്ധതികൾ

''മറ്റ് ജില്ലകളെ അപേക്ഷിച്ച് അൽപ്പം താമസിച്ച് ജനുവരി ഒന്നിനാണ് പദ്ധതി ജില്ലയിൽ ആരംഭിച്ചത്. എങ്കിലും ഒരു മാസത്തിനകം 28 പഞ്ചായത്തുകളുടെ വി.പി.ആർ.പി സമർപ്പിക്കാനായി. നിരവധി സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന പദ്ധതി മികച്ച രീതിയിലാണ് ജില്ലയിൽ പുരോഗമിക്കുന്നത്."

-ആർ. ബിനു

(കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ)