തൊടുപുഴ: തോട്ടം തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം. പി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന് നിവേദനം നൽകി. ഇൻഡ്യയിലെ തേയില ഉത്പ്പാദനത്തിൽ കേരളം നാലാം സ്ഥാനത്താണ്. ഏകദേശം 45000 തൊഴിലാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ പാക്കേജ് ഉപകാരപ്പെടും. ഇടുക്കി ജില്ലയിൽ പീരുമേട്ടിൽ ഇപ്പോഴും പൂട്ടിയ തോട്ടങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനത്തിനുള്ള കൂലി പോലും ലഭിക്കാതെ പട്ടിണിയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണ്ടികൾ നടത്താതെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. വർഷങ്ങളായി ജോലി ചെയ്ത തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയും ശമ്പളകുടിശ്ശികയുമടക്കം ആനുകൂല്യങ്ങൾ മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ നിർബന്ധമായും കേരളത്തെ പാക്കേജിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് എം.പി. കത്തു നൽകിയത്.