ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. പൊതുവേ കൊവിഡ് ജാഗ്രതിയിൽ കുറവ് വന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന തോട്ടം തൊഴിലാളികൾ യാതൊരുവിധ കൊവിഡ് മാനദ്ണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആവശ്യമായ ബോധവത്കരണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്‌പെഷ്യൽ ഓഫീസർ ജി.ആർ ഗോകുൽ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗികൾ കൂടുതലുള്ള മേഖലകളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് നിയന്ത്രണം കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോരിറ്റി യോഗത്തിൽ ജില്ലാ കലക്ടർ എച്ച് ദിനേശൻ, സ്‌പെഷ്യൽ ഓഫീസർ ജി ആർ ഗോകുൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, എഡിഎം അനിൽകുമാർ, ഡെപ്യുട്ടി ഡിഎംഒ സുഷമ, എൻ.എച്ച്.എം പ്രൊജക്ട് മാനേജർ ഡോ. സുജിത് സുകുമാരൻ, മെഡിക്കൽ ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.