തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര നാളെ ജില്ലയിൽ പര്യടനം നടത്തും. രാവിലെ എട്ടിന് അടിമാലി മരങ്ങാട്ട് ആ‌ഡിറ്റോറിയത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളുടെ സൗഹൃദ സദസിൽ പങ്കെടുത്താണ് പര്യടനത്തിന് തുടക്കം കുറിക്കുകയെന്ന് യു.ഡി.എഫ് നേതാക്കാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ക്ഷണിതാക്കളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തും. രാവിലെ 10ന് അടിമാലി, ഉച്ചയ്ക്ക് 12ന് നെടുങ്കണ്ടം, ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന, വൈകിട്ട് നാലിന് ഏലപ്പാറ, ആറിന് തൊടുപുഴ എന്നീ കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഇന്ന് വൈകിട്ട് വിളംബര ജാഥകളും യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.ജെ. ജോസഫ് എം.എൽ.എ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ജാഥാ കോർഡിനേറ്റർ വി.ഡി. സതീശൻ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, യാത്രയിലെ സ്ഥിരാംഗങ്ങളായ കെ.പി.എ മജീദ്, അബ്ദുൾറഹ്മാൻ രണ്ടത്താണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, സി.പി. ജോൺ, ജി. ദേവരാജൻ, അഡ്വ. ജോൺ ജോൺ, ഷാഫി പറമ്പിൽ എം.എൽ.എ, ലതിക സുഭാഷ്, മുൻ എം.എൽ.എ ജോണി നെല്ലൂർ, കെ.എസ്. സനൽകുമാർ തുടങ്ങിയ പ്രമുഖ യു.ഡി.എഫ് നേതാക്കൾ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ പി.ജെ. ജോസഫ് എം.എൽ.എ,​ യു.ഡി.എഫ് കൺവീനർ അഡ്വ. എസ്. അശോകൻ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ,​ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.