 
കോട്ടയം: കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ ആത്മകഥയുടെ ആദ്യഭാഗമെന്നു വിശേഷിപ്പിക്കാവുന്ന "നിയമവാഴ്ച : ആഭ്യന്തരപദവിയിലെ എട്ടുമാസക്കാലം" ഇന്ന് പുറത്തിറങ്ങും.
വൈകുന്നേരം നാലിന് കോട്ടയം സീസർ പാലസ് ഓഡിറ്റോറിയത്തിൽ എം.ജി സർവകലാശാലാ വൈസ് ചാൻസിലർ ഡോ.സാബു തോമസാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. .
തിരക്കുകൾ ഒഴിഞ്ഞ കൊവിഡ് കാലത്ത് എഴുതിയ പുസ്തകത്തിൽ മണ്ണിൽ ചവുട്ടി നിന്നും ജനതയെ ഹൃദയത്തോട് ചേർത്തുപിടിച്ചും കൃഷിയും രാഷ്ട്രീയവും സമന്വയിപ്പിച്ച ഒരു നേതാവ് നടന്ന വഴികളാണ് തെളിയുന്നത്.
പിതാവിൽ നിന്നു കിട്ടിയ സാമൂഹ്യ പാഠവും ഗാന്ധിജിയിൽ നിന്നു ലഭിച്ച നൈതിക സന്ദേശവും രാഷ്ട്രീയ ജീവിതത്തിൽ പകർത്താൻ ശ്രമിച്ച ജോസഫ് പറയുന്നു "നീതിമാനായ ഒരു ഭരണാധികാരി എങ്ങനെയാകണം എന്നതിന്റെ ചില അനുഭവ സാക്ഷ്യങ്ങളാണ് ഈ പുസ്തകം. തികച്ചും ആകസ്മികമായ ചില സംഭവങ്ങളാണ് എന്നെ രാഷ്ട്രീയത്തിൽ എത്തിച്ചത്. ആദ്യമായി ആഭ്യന്തരമന്ത്രിയായ എട്ടുമാസക്കാലമായിരുന്നു പിന്നിട് ഒരു ഭരണാധികാരി എന്ന നിലയിലുള്ള തുടർ പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനം. ഒരു പൊതു പ്രവർത്തകന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം മറ്റുള്ളവർക്ക് പ്രചോദനമേകുക എന്നതാണ്. എന്റെ രചന കേരളത്തിലെ നൂറു കണക്കിന് പൊതു പ്രവർത്തകർക്കും പ്രചോദനമായി തീരട്ടെ"
ഭരണ പരിചയമൊന്നുമില്ലാതെ മുപ്പതാം വയസിൽ എം.എൽ.എയും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിയുമായ ജോസഫ് ഭരണഘടനയിൽ വിശ്വാസമുറപ്പിച്ച് മനസാക്ഷിക്കനുസരിച്ചു പ്രവർത്തിച്ച് നിഷ്പക്ഷതയും നീതിബോധവുമുള്ള ഭരണാധികാരിയായതിന്റെ അനുഭവങ്ങളാണ് വിവരിക്കുന്നത് . എത്ര പൊലീസ് മന്ത്രിമാരെ കണ്ടിരിക്കുന്നുവെന്ന അഹങ്കാരത്തോടെ യുവാവായ ആഭ്യന്തര മന്ത്രിയോട് ഇടപെടാൻ ശ്രമിച്ച ഐ.ജി .രാജനെ ഒറ്റദിവസം കൊണ്ട് വനം വകുപ്പ് ഐ.ജിയാക്കി വനവാസത്തിനയച്ചതും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.