കാഞ്ഞങ്ങാട്: മടക്കയാത്രയിൽ പത്ത് രൂപയ്ക്ക് പകരം 20 ഈടാക്കി കാഞ്ഞങ്ങാട് നഗരത്തിൽ ചില ഓട്ടോറിക്ഷ ഡ്രൈവർമാരുടെ 'പിടിച്ചുപറി". ജില്ലാ ആശുപത്രിയിൽ നിന്നും കോട്ടച്ചേരി ബസ് സ്റ്റാൻഡിലേക്ക് 20 രൂപയാണ് ചില ഡ്രൈവർമാർ ഈടാക്കുന്നതെന്നാണ് ആക്ഷേപം. തിങ്കളാഴ്ച വരെ 10 രൂപയായിരുന്നു ചാർജ്ജെങ്കിൽ ഡ്രൈവർമാർ സ്വയം പുതുക്കിയ നിരക്ക് തീരുമാനിച്ചതായാണ് പറയുന്നത്.

10 രൂപക്ക് അലാമിപ്പള്ളി ബസ് സ്റ്റാൻഡ് വരെ കൊണ്ടുപോകും. പിന്നീട് പുതിയകോട്ടയ്‌ക്കോ കോട്ടച്ചേരിയിലേക്കോ പോകണമെങ്കിൽ 10 രൂപ അധികം നൽകണം. ജില്ലാ ആശുപത്രിയിലെത്തുന്ന സാധാരണക്കാർ ബസ് വരാൻ താമസിച്ചാൽ മൂന്നും നാലും പേർ ഒരുമിച്ച് ബസ് സ്റ്റാൻഡിലേക്ക് ഓട്ടോറിക്ഷകളിൽ കയറും. അങ്ങനെ കയറുന്നവരോട് തലയൊന്നിന് 20 രൂപ വാങ്ങിയാൽ ഒരു വരവിൽ തന്നെ ഓട്ടോ ഡ്രൈവറുടെ കീശയിൽ 80 രൂപ എത്തും.

കാഞ്ഞങ്ങാടു നിന്നും മാവുങ്കാലിലേക്ക് പോകുമ്പോഴും നിരക്കിൽ ഇതേ രീതിയിലാണ് വർദ്ധനവെന്നും പറയുന്നു. ഓട്ടോറിക്ഷ പൊതു വാഹനമാണ്. അതുകൊണ്ടു തന്നെ വാടകനിരക്ക് നിശ്ചയിക്കുന്നത് സർക്കാരാണ്. ഡ്രൈവർമാർക്ക് സ്വന്തം നിലയിൽ വാടക വർദ്ധിപ്പിക്കാൻ കഴിയില്ലെന്നിരിക്കെ ഇന്നലെ മുതൽ നടപ്പിലായ വർദ്ധന ആരുടെ ഉത്തരവാദിത്വമാണെന്ന് യാത്രക്കാർ ചോദിക്കുന്നു. ഡ്രൈവർമാർ മുൻകൂട്ടി പറഞ്ഞുകൊണ്ടു തന്നെയാണ് യാത്രക്കാരെ ഓട്ടോയിൽ കയറ്റുന്നത്. അത്യവശ്യമായി എത്തേണ്ടതിനാൽ യാത്രക്കാർ വലിയ തർക്കത്തിനൊന്നും നിൽക്കുന്നില്ല. എന്നാൽ വരും ദിവസങ്ങളിൽ വാടകയെചൊല്ലി തർക്കങ്ങൾ പതിവാകുമെന്നാണ് പറയുന്നത്.

നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ഇത്തരമൊരു വർദ്ധനയ്ക്കുള്ള നിർദ്ദേശം നൽകിയിട്ടില്ല.

കാറ്റാടി കുമാരൻ, കോ-ഓർഡിനേഷൻ കമ്മിറ്റി