
കാഞ്ഞങ്ങാട്: കൊന്നക്കാട് മൈക്കയത്തു പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളിക്കടവ് സെന്റ് സാവിയോ സ്കൂൾ വിദ്യാർത്ഥികളായ അമൽ (8), അമയ് (6) എന്നിവർക്കാണ് പിതാവിന്റെ പൈശാചികതയിൽ ഗുരുതരമായി പരിക്കേറ്റത്. അമൽ അപകടനില തരണം ചെയ്തു. അമയിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ' രാവിലെ 11 മണിയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള പിതാവ് സജിത്ത് കത്തികൊണ്ട് വെട്ടുകയായിരുന്നു. കുട്ടികളുടെ ചെവിക്കും കഴുത്തിനുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആദ്യം ജില്ലാആശുപത്രിയിലേക്കും അവിടെ നിന്ന് മംഗലാപുരത്തെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിലേക്കും മാറ്റി. മദ്യപാനം നിറുത്തിയതുമൂലമുള്ള മാനസികാസ്വാസ്ഥ്യത്തിലാണ് സജിത് അക്രമം നടത്തിയതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു.
കുട്ടികളുടെ അമ്മയും മറ്റും വീട്ടിലിരിക്കെയാണു സജിത് കുട്ടികളെ ആക്രമിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടിച്ചുമാറ്റിയത്. കുട്ടികളെയും പിന്നലെ സജിത്തിനെയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സജിത്തിനെ ചികിത്സയ്ക്കായി മൂന്ന് മണിക്ക് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകാനിരിക്കെയാണ് സംഭവം.
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.