
കണ്ണൂർ: ആരോഗ്യ പ്രവർത്തകർക്ക് മതിയായ പരിഗണന നൽകുമെന്ന് പറയുമ്പോഴും ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് രണ്ട് തസ്തികയിൽ നിയമനം കാത്ത് ഉദ്യോഗാർത്ഥികൾ. ഇവരുടെ അഭിമുഖം കഴിഞ്ഞെങ്കിലും ജില്ലയിലെ നിയമന നടപടികൾ അനിശ്ചിതമായി നീളുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ഉദ്യോഗാർത്ഥികൾ. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഇതും കട്ടപ്പുറത്താകുമെന്ന ആശങ്കയാണിവർ.
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളെയായിരുന്നു ഇന്റർവ്യൂവിന് പരിഗണിച്ചിരുന്നത്.ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകുന്നതിന് കാരണം ഇന്റർവ്യൂവിന് പങ്കെടുത്തവരെ തഴഞ്ഞ് പിൻവാതിൽ നിയമനം നടത്താനുള്ള നീക്കമാണെന്ന സംശയവും ഇവർക്കുണ്ട്.ഈ സാഹചര്യത്തിൽ ലിസ്റ്റ് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിച്ച് നിയമന നടപടികൾ ആരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ആരോഗ്യമേഖലയിലെ അവശ്യ വിഭാഗങ്ങളിൽ ജീവനക്കാരില്ലാത്ത അവസ്ഥയിൽ കൊവിഡ് കാലത്തും തിരഞ്ഞെടുപ്പ് സമയങ്ങളിലും നിയമനങ്ങൾ നടത്തുന്നതിൽ തടസമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും കണ്ണൂരിൽ അതൊന്നും നടക്കില്ലെന്നതാണ് ഇവിടുത്തെ രീതി.
നേരത്തെ ജൂലായിൽ നടത്താനിരുന്ന ഇന്റർവ്യു പിന്നീട് ഒക്ടോബറിൽ കണ്ണൂർ ഡി.എം.ഒ ഓഫീസിൽ വച്ചായിരുന്നു നടത്തിയത്. ഇന്റർവ്യു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
കൊവിഡിന് പിന്നാലെ തിരഞ്ഞെടുപ്പും
ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കൊവിഡും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമന നടപടികൾ വൈകാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ച മറുപടി.ആതുരസേവന മേഖലയിലുള്ള ജീവനക്കാരിൽ ചിലർക്ക് കൊവിഡ് ബാധിക്കുകയും മറ്റു പലരും ക്വാറൻറൈനിലും പോയ സാഹചര്യത്തിൽ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു.ആരോഗ്യ മേഖലയിൽ അവശ്യ വിഭാഗങ്ങളിൽ നിയമനങ്ങൾ നടത്തണമെന്ന് മന്ത്രി കെ.കെ. ശൈലജയും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല.