oommen

കണ്ണൂർ: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിൽ പ്രതികളായ മൂന്ന് പേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവർക്കും ജോലി നൽകാത്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ലിസ്റ്റ് വരാതെ 131 ലിസ്റ്റുകളുടെ കാലാവധിയാണ് ധൃതിപിടിച്ച് സർക്കാർ റദ്ദ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് നേരെ കണ്ണടക്കുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം ആരോപിച്ചു.

പി.എസ്.സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. അവരെ കേൾക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്. അധിക്ഷേപത്തിൽ പരാതിയില്ല. മുമ്പും നിരവധി അധിക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാൻ നിന്നിട്ടില്ല. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാക്കും. പി.എസ്‌.സി ഉദ്യോഗാർഥികളോട് അനുഭാവപൂർണമായ സമീപനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ബി.പി.സി.എൽ വിറ്റഴിക്കുമ്പോൾ പോലും ആ വേദിയിൽ പ്രധാനമന്ത്രിയുടെ മുന്നിൽ മിണ്ടാതിരുന്ന ആളാണ് കേരള മുഖ്യമന്ത്രി. ചലച്ചിത്രോത്സവ ഉദ്ഘാടന ചടങ്ങിൽ നിന്ന് സലിംകുമാർ മാറ്റിനിർത്തിയത് ശരിയായ നടപടിയല്ല. യു.ഡി.എഫ് സർക്കാർ ഇത്തരം വേദികളിൽ രാഷ്ട്രീയം നോക്കാറില്ലെന്നും ഉമ്മൻചാണ്ടി തുടർന്നു പറഞ്ഞു.