ചെറുപുഴ: മർദ്ദനമേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നാല് പേരെ ചെറുപുഴ പൊലീസ് അറസ്റ്റു ചെയ്തു. ഇരിട്ടി നെടുംപൊയിൽ പൂളക്കുറ്റി സ്വദേശി കൊല്ലംപറമ്പിൽ ജയിംസ് (60) മരിച്ച സംഭവത്തിലാണ് പൊലീസ് പാടിയോട്ടുചാൽ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തത്. കൊരമ്പ ക്കല്ലിലെ മംഗലത്ത് സോമൻ വർക്കി (63), മുതകുടിയിൽ സുപ്രിയേഷ് പ്രകാശൻ (21), കൊയിലേരിയൻ പ്രദീപ് (29), വെമ്പിരിഞ്ഞൻ രജ്ഞിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി രണ്ടിന് പാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ ഭാര്യാ സഹോദരന്റെ വീട്ടിലെത്തിയ ജയിംസിനെ രാത്രി ഒൻപതോടെ വാക്കുതർക്കത്തെ തുടർന്ന് വഴിയിൽ വെച്ച് നാലുപേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. 15 ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എം.ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ.എം.പി. വിജയകുമാർ, സി. തമ്പാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.മുഹമ്മദലി, സി.പി.ഒ എം.ഭാസ്കരൻ ,കെ.മഹേഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്. ത്രേസ്യാമ്മയാണ് മരിച്ച ജെയിംസിന്റെ ഭാര്യ. മക്കൾ: നിഖില, നികിത. മരുമക്കൾ: രാഹുൽ, സനു.