
കാസർകോട്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ട്മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ മാത്രമായി ഒതുങ്ങും. ട്രസ്റ്റിബോർഡ് വിളിച്ചുചേർത്ത സംയുക്ത യോഗത്തിലാണ് തീരുമാനം. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ആചാരസ്ഥാനികർ , ഭാരവാഹികൾ, വാലിയക്കാർ , ആഘോഷകമ്മിറ്റികൾ ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
27ന് രാവിലെ എട്ടിന് ഓലയും കുലയും കൊത്തൽ ചടങ്ങ് നടക്കും. മാർച്ച് മൂന്നിന് രാവിലെ ആറിന് ചന്ദ്രഗിരി ശാസ്താക്ഷേത്രത്തിൽ നിന്ന് തിടമ്പ് എഴുന്നള്ളത്ത് പുറപ്പെടും.25 പേർ മാത്രമേ എഴുന്നള്ളത്തിനെ അനുഗമിക്കു. എട്ട് മണിക്ക് നടക്കുന്ന കൊടിയേറ്റ ചടങ്ങിന് 100 പേർക്ക് ക്ഷേത്ര മതിൽകെട്ടിനകത്തേക്ക് പ്രവേശിക്കാം. അഷ്ടമി വിളക്ക് ദിവസമായ 6 ന് രാത്രി ബേക്കൽ കുറുംബ ഭഗവതീ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് രാത്രി 7.15 ന് നടയിൽ എത്തണം.എഴുന്നള്ളത്തിനെ 15 പേർക്ക് അനുഗമിക്കാം.
8ന് പള്ളിവേട്ട ദിവസം രാവിലെ 10 ന് നാഗപൂജ. രാത്രി 7.30ന് 15 മിനിറ്റ് ദൈർഘ്യമുള്ള കോൽക്കളിയിൽ 10 പേർക്ക് പങ്കെടുക്കാം.7.45ന് കടപ്പുറത്ത് കട്ടയിൽ നടക്കുന്ന ഭജന പത്തു മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തും. തിരിച്ചെഴുന്നളത്ത് സമയത്ത് ആചാരത്തിന്റെ ഭാഗമായി നാല് കഴകക്കാർ ഒരു തിരി വീതം മാത്രമേ കത്തിക്കാൻ പാടുള്ളൂ.9ന് ആറാട്ടുത്സവനാളിലെ എഴുന്നള്ളത്ത് വൈകന്നേരം 6ന് ക്ഷേത്രത്തിൽ നിന്ന്ആറാട്ടുകടവിലേക്ക് പുറപ്പെടും.50 പേർ എഴുന്നള്ളത്തിനെ അനുഗമിക്കും.ഒമ്പത് മണിക്ക് തിരിച്ചെഴുന്നള്ളത്തിന് ശേഷം മണ്ഡപത്തിലെ ഭജന 10 മിനിറ്റിൽ ഒതുക്കും.11 മണിക്ക് ഉത്സവം കൊടിയിറങ്ങും.
10ന് വൈകുന്നേരം 5ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്.ആറാട്ടുത്സവത്തിന്റെ തുടർച്ചയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ഭരണി ഉത്സവത്തിന് മാർച്ച് 10ന് കൊടിയേറും.