നിർമ്മാണകാലം രണ്ടുവർഷം 15 വർഷത്തെ പരിപാലനം

കാസർകോട്: ദേശീയപാത 66 ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക്. ഭാരത് മാല പദ്ധതിയിൽപെടുന്ന ഈ റോഡ് പതിനഞ്ചുവർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണ് വികസിപ്പിക്കുന്നത്.

രാജ്യാന്തര ടെൻഡറിൽ പങ്കെടുത്ത അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെ.എൻ.ആർ. ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ കരസ്ഥമാക്കിയത്. ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാർ നേടുന്നതും. കേന്ദ്ര സർക്കാരിന്റെ കരാറുകൾ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

കേരളത്തിലെ സ്ഥാപനത്തിന് ലഭിച്ച വലിയ പ്രവൃത്തി

കേരളത്തിൽ നിന്നുള്ള ഒരു കരാർ സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഭാരത് മാല, സുവർണ്ണ ചതുഷ്‌ക്കോണ സൂപ്പർ ഹൈവേ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്ന നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെൻഡറിൽ ഒറ്റയ്ക്കു പങ്കെടുക്കാൻ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാർ സ്ഥാപനം ഊരാളുങ്കൽ സൊസൈറ്റിയാണ്. ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ കഴിയുന്ന രാജ്യത്തെ ഏക സഹകരണ സംഘവും ഊരാളുങ്കലാണ്. സംസ്ഥാനാതിർത്തിയിൽ നിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാർ 1704.125 കോടി രൂപയ്ക്കാണ് സൊസൈറ്റിക്കു ലഭിച്ചത്.

അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെ.എൻ.ആർ. ഗ്രൂപ്പ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്. രണ്ടു വർഷമാണ് നിർമ്മാണ കാലാവധി. എസ്റ്റിമേറ്റു തുക 1268.53 കോടി രൂപയാണ്. കരാറിന്റെ 40 ശതമാനം തുക മാത്രമാണ് നിർമ്മാണസമയത്ത് ലഭിക്കുക. ബാക്കി 15 വർഷംകൊണ്ടു 30 ഗഡുക്കളായി നല്കും. നിർമ്മാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.