കണ്ണൂർ: കർണാടക സർക്കാർ വീണ്ടും മലക്കം മറിഞ്ഞു. കർണാടകയിലേക്കു കടക്കുന്നതിന് കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള തീരുമാനത്തിൽ കർണാടക ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകൾ ഇന്നും നടപ്പിലായില്ല. ഇതോടെ മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ അഞ്ചാം ദിവസവും അന്തർ സംസ്ഥാന യാത്രക്കാർ പെരുവഴിയിൽ കഴിയുകയാണ്. സ്ഥിര യാത്രക്കാർക്കും ചരക്കു വാഹനങ്ങൾക്കും ഇളവ് അനുവദിക്കുമെന്നായിരുന്നു കർണാടക ഉപമുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേരളത്തിന് നൽകിയ ഉറപ്പ്.
ഇതനുസരിച്ച് ഒട്ടേറെ പേർ ഇന്ന് രാവിലെ തന്നെ മാക്കൂട്ടത്ത് എത്തിയെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഇല്ലാത്ത ആരെയും കടത്തിവിടില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടു തന്നെയാണ് ചെക്ക് പോസ്റ്റ് അധികൃതർ സ്വീകരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും മണിക്കൂറുകളോളം ചെക്ക്പോസ്റ്റിൽ പിടിച്ചിടുന്ന അവസ്ഥയാണ് ഉള്ളത്.
ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ കൊവിഡ് പരിശോധനാ ഫലം വെണമെന്നാണ് ചെക്ക്പോസ്റ്റ് അധികൃതർ പറയുന്നത്. ആർ.ടി.പി.സി.ആർ പരിശോധന ഫലം ഇല്ലാത്തവരെ കടത്തി വിടേണ്ടെന്നാണ് കുടക് ഡെപ്യൂട്ടി കമ്മിഷണർ നിർദേശിച്ചിരിക്കുന്നതെന്നാണ് ചെക്ക് പോസ്റ്റ് അധികൃതർ നൽകുന്ന വിശദീകരണം.