
കണ്ണൂർ: മണ്ഡലം രൂപീകരിച്ചശേഷമുള്ള മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ധർമ്മടം വേദിയാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ യു.ഡി. എഫിൽ ആരെന്ന ചോദ്യവും ശക്തം.
കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപ്രം ഉൾപ്പെടുന്ന മണ്ഡലമാണ് ധർമടം.
എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ് ധർമടം നിയമസഭാമണ്ഡലം രൂപംകൊണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,79,416 വോട്ടർമാരായിരുന്നു.
ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ കെ. കെ നാരായണൻ 15,162 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫിന് 30,337 വോട്ടിന്റെ ലീഡ്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് ധർമടം കേരളത്തിന്റെ നായകനാക്കിയത്.
യുഡിഎഫ് നേട്ടമുണ്ടാക്കിയ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം ഇടതുമുന്നണിക്ക് 4099 വോട്ടിന്റെ ലീഡ് നൽകി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്തുകളിൽ 49,180 ആയി എൽ.ഡി.എഫ് ഭൂരിപക്ഷമുയർത്തി.
കോൺഗ്രസ്സിൽ ആരൊക്കെ?
നേരത്തെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഒറ്റ പേര് മാത്രമേ കോൺഗ്രസിന് ധർമ്മടത്തുണ്ടായിരുന്നു. ധർമ്മടം മണ്ഡലത്തിലെ സജീവ സാന്നിധ്യമായ മമ്പറം ദിവാകരൻ. എന്നാൽ ഇത്തവണ മത്സരത്തിനില്ലെന്ന് ദിവാകരൻ നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് ദേശീയ വക്താവും മാഹി ചെറുകല്ലായി സ്വദേശിനി ഷമാ മുഹമ്മദ് , ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
വോട്ടർമാർ
ആകെ1,89,166
സ്ത്രീകൾ 1,01,697
പുരുഷന്മാർ 87,467
ട്രാൻസ്‌ജെൻഡർ 2