ബേപ്പൂർ: ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാർക്ക് തുറമുഖ കവാടത്തിന് സമീപം കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കും. ഇതിന് പ്ലാൻ തയ്യാറാക്കാൻ ഹാർബർ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.
പദ്ധതി റിപ്പോർട്ട് വേഗത്തിൽ തയ്യാറാക്കി എത്രയും പെട്ടെന്ന് അനുയോജ്യമായ സ്ഥലത്ത് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുമെന്ന് വി.കെ.സി മമ്മദ് കോയ എം എൽ എ അറിയിച്ചു.
ഇന്നലെ എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖ കവാടത്തോട് ചേർന്നുള്ള ഭാഗങ്ങൾ പരിശോധിച്ചു . കാത്തിരിപ്പു കേന്ദ്രത്തിൽ കുടിവെള്ള സംവിധാനവും അമ്മമാർക്ക് മൂലയൂട്ടൽ കേന്ദ്രവും ശൗചാലയവും ഏർപ്പെടുത്തും. പോർട്ട് ഓഫീസർ ക്യാപ്ടൻ കെ. അശ്വനി പ്രതാപ്, ലക്ഷദ്വീപ് കോ - ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ എം.ഡി ബസർ ജംഹർ, പ്രസിഡന്റ് പി.പി മുഹസിൻ, സെക്രട്ടറി എ.കെ നിയമത്തുള്ള, ദ്വീപ് അസി. പോർട്ട് ഡയറക്ടർ എൻ.ബി സീതിക്കോയ, ഹാർബർ എൻജിനിയറിംഗ് അസി.എക്സിക്യൂട്ടീവ് എൻജിനിയർ കെ. രാജേഷ് എന്നിവർ എം എൽ എ യോടൊപ്പമുണ്ടായിരുന്നു.