clone-train-

കോഴിക്കോട്: ദക്ഷിണ റെയിൽവേയുടെ ആദ്യ ക്ളോൺ ട്രെയിൻ എറണാകുളം - ഓഖ റൂട്ടിൽ 14 ന് സർവീസ് തുടങ്ങും. ഒരു റൂട്ടിലെ ട്രെയിനിൽ വെയ്‌റ്റിംഗ് ലിസ്റ്റുകാർ വളരെ കൂടുതലെങ്കിൽ അതെ നമ്പറിൽ തന്നെ മറ്റൊരു ട്രെയിൻ ഓടിക്കുന്ന സംവിധാനമാണ് ക്ളോൺ സർവീസ്. കഴിഞ്ഞ സെപ്തംബർ 21 നാണ് രാജ്യത്ത് പ്രഥമ ക്ളോൺ ട്രെയിൻ ആരംഭിച്ചത്.

യഥാർത്ഥ സർവീസിനുള്ളതിനേക്കാൾ കൂടുതൽ നിരക്ക് നൽകണം ടിക്കറ്റിന്. ട്രെയിനിന് വേഗത കൂടും. സ്റ്റോപ്പുകൾ കുറവായിരിക്കും. പത്ത് ദിവസം മുമ്പാണ് ക്ളോൺ ട്രെയിനുകളിൽ റിസവേഷൻ അനുവദിക്കുക.

ഓഖ ക്ളോൺ ട്രെയിൻ ഫെബ്രുവരി 14, 21, 28, മാർച്ച് 7,14,21,28, ഏപ്രിൽ 4,11,18,25 തീയതികളിൽ രാത്രി 7.35 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിവസം വൈകിട്ട് 4.40 ന് ഓഖയിൽ എത്തും.

തിരിച്ച് എറണാകുളം ക്ളോൺ സർവീസ് ഫെബ്രുവരി 17,24, മാർച്ച് 3, 10,17,24 ,31, ഏപ്രിൽ 7, 14,21,28 തീയതികളിൽ രാവിലെ 6.45ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55ന് എറണാകുളത്ത് എത്തും.

കേരളത്തിൽ ആലുവ, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.

 പാസഞ്ചർ, മെമു ട്രെയിനുകൾ ഉടനില്ല കേരളത്തിൽ പാസഞ്ചർ -മെമു ട്രെയിനുകൾ ഓടിക്കാറായിട്ടില്ലെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴും കൊവിഡ് നിയന്ത്രണവിധേയമല്ലെന്നിരിക്കെ പാസഞ്ചർ, മെമു ട്രെയിനുകളുടെ സർവീസ് തുടങ്ങാനാവില്ല. റിസർവേഷൻ അല്ലാത്ത ടിക്കറ്റുകൾ അനുവദിക്കാനുമാവില്ല. സ്ഥിതിഗതികൾ മാറുമ്പോൾ മാത്രമെ ഇക്കാര്യം പരിഗണിക്കാനാവൂ.