കോഴിക്കോട് : കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാവിലെ 7.30ന് കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 250 കിലോ മത്സ്യം പിടിച്ചെടുത്തത് .
വൃത്തിഹീനമായ തെർമോകോൾ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് അയല, സൂത ,ഫിലോപ്പിയ , സ്രാവിന്റെ തല ഭാഗം എന്നിവ സൂക്ഷിച്ചിട്ടുള്ളത്. വി പി ഇസ്മയിൽ എന്ന മൗലയുടെ ഉടമസ്ഥതയിലുള്ള സ്റ്റാളിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പിടിച്ചത്. ഇയാൾക്കെതിരെ പിഴ ചുമത്തുമെന്നും മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും കോർപ്പറേഷൻ പരിധിയിൽ വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും ഹെൽത്ത് ഓഫീസർ ഡോക്ടർ ആർ.എസ്. ഗോപകുമാർ അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശിവൻ , ജെ.എച്ച്.ഐ ശൈലേഷ്. ഇ.പി. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.