
ചങ്ങനാശേരി: വില ഇടിവിൽ കപ്പയിൽ എങ്കിലും പിടിച്ചുനില്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.എന്നാൽ ഏത്തവാഴക്കുല, കുരുമുളക്, കൈതച്ചക്ക, കാപ്പി തുടങ്ങിയവയ്ക്ക് പുറമേ കപ്പയ്ക്കും വിലയിടിഞ്ഞതോടെ കർഷകർ ദുരിതത്തിലായി. കാർഷികോത്പന്നങ്ങളുടെ വിലയിടിവ് കൂടിയതോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഓരോ കർഷകനും. പാട്ടത്തിനെടുത്തും കടംവാങ്ങിയും സ്വന്തം സ്ഥലത്തും ഹെക്ടർ കണക്കിന് കൃഷി ചെയ്ത നൂറുകണക്കിന് കർഷകരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. നാളുകളായുള്ള കഷ്ടപ്പാടിനൊടുവിൽ വിളവെടുക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതാണ് കർഷകരെ വലയ്ക്കുന്ന പ്രശ്‌നം.
നാടൻ കപ്പ കിലോയ്ക്ക് 12 രൂപയാണ് ഇപ്പോൾ കർഷകർക്ക് കിട്ടുന്നത്. ഇടനിലക്കാർ നേരിട്ടെത്തി 11 കിലോ 120 രൂപ എന്ന കണക്കിലാണ് കപ്പ തൂക്കി വാങ്ങുന്നത്. പ്രദേശിക വിപണിയിൽ 20 മുതൽ 25 രൂപയ്ക്കാണ് ഇവ വിറ്റഴിക്കുന്നത്. മുൻ വർഷങ്ങളിൽ വിപണിയിൽ 30 രൂപ ലഭിച്ചപ്പോൾ കർഷകർക്ക് 25 രൂപ ലഭിച്ചിരുന്നു.
കപ്പക്ക് വില കുറഞ്ഞതിനാൽ വിറ്റഴിക്കപ്പെടുന്നതിനായി വാഹനങ്ങളിലും പാതയോരങ്ങളിലും വിപണി വിലയേക്കാൾക്കുറച്ച് കിലോ കണക്കിന് വില്‌ക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. കപ്പ പറിക്കുന്നതിനായി ദിവസങ്ങൾ എണ്ണി കച്ചവടക്കാരെയും കാത്തിരിക്കേണ്ട സ്ഥിതിയാണ്. പച്ചക്കപ്പപ്പ് വില ഇടിയുമ്പോഴും ഉണക്കകപ്പ വിറ്റായിരുന്നു കർഷകർ പിടിച്ചു നിന്നിരുന്നത്. രണ്ടു വർഷം മുൻപ് 130 രൂപ വരെ വിലയുണ്ടായിരുന്ന ഉണക്കകപ്പയ്ക്ക് 45 മുതൽ 60 രൂപവരെയാണ് പ്രാദേശിക വിപണിയിൽ വില. കർഷകന് ലഭിക്കുന്നത് കഷ്ടിച്ച് 30 രൂപ മാത്രം. ഉയർന്ന ഉത്പാദന ചിലവ്, വളം, പാട്ടത്തുക എന്നിവ നൽകിയ ശേഷം കർഷകന് പറയാനുള്ളത് എന്നും നഷ്ടത്തിന്റെ കണക്കുമാത്രം. പാട്ടത്തുകയും മുതൽമുടക്കും കഴിഞ്ഞാൽ, നിലവിൽ ലഭിക്കുന്ന വിലയിൽ കപ്പ കൃഷി ലാഭകരമല്ല. 20, 25 രൂപ ലഭിച്ചാൽ മാത്രമേ ചെറുകിട കർഷകർക്ക് ലാഭമുണ്ടാകയുള്ളൂ. മുടക്ക് മുതൽ പോലും കിട്ടുന്നില്ല. അതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റ് തീർക്കേണ്ട സ്ഥിതിയാണ്.