vaxine

കോട്ടയം : ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് വിതരണം ഇന്ന് പൂർത്തിയാകും. രജിസ്റ്റർ ചെയ്തിരുന്ന 29679 പേരിൽ 18527 പേർക്ക് ഇന്നലെ വരെ നൽകി. 9600 പേർ വിവിധ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വിവിധ തരം അലർജികൾ ഉള്ളവർ, നിലവിൽ കൊവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിൽ കഴിയുന്നവർ, സ്ഥലത്ത് ഇല്ലാത്തവർ, സമീപ കാലത്ത് മറ്റു രോഗങ്ങളുടെ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ പെടുന്നത്. 148 പേർ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ചു. ശേഷിക്കുന്നവർക്ക് ഇന്ന് മരുന്ന് നൽകി ആദ്യ ഡോസ് വിതരണം പൂർത്തിയാക്കും. ജില്ലയിലെ 281 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് 14244 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ചികിത്സാ വിഭാഗങ്ങളിലുള്ളവരും ആശാ, അങ്കണവാടി പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സ്വകാര്യമേഖലയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബോറട്ടറികൾ എന്നിവ ഉൾപ്പെടെ 447 സ്ഥാപനങ്ങളിൽ നിന്നുള്ള 15400 ജീവനക്കാരും കേന്ദ്ര സർക്കാർ വകുപ്പുകളുമായി ബന്ധപ്പട്ട ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 35 പേരുമാണ് വാക്‌സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്.

ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്‌സിൻ വിതരണം 15 ന് ആരംഭിക്കും. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.