covid

കോട്ടയം : കേന്ദ്ര ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധസംഘം ജില്ലയിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പി. രവീന്ദ്രൻ, പൊതുജനാരോഗ്യ വിദഗ്ദ്ധ ഡോ.രുചി ജെയ്ൻ, സഫ്ദർജംഗ് ആശുപത്രിയിലെ ശ്വാസകോശ ചികിത്സാവിഭാഗത്തിലെ ഡോ. രോഹിത് കുമാർ എന്നിവർ കളക്ടറേറ്റിൽ കളക്ടർ എം.അഞ്ജനയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് ചികിത്സ, പ്രതിരോധം, വാക്‌സിൻ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കളക്ടറും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരനും വിശദമാക്കി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആർ.സി.എച്ച് ഓഫീസർ ഡോ.സി.ജെ. സിതാര, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. രാജൻ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാംക്രമിക രോഗ ചികിത്സാവിഭാഗം മേധാവി ഡോ.സജിത്കുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. നേരത്തെ അയ്മനത്തെയും ഏറ്റുമാനൂരിലെയും കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പരിശോധിക്കുകയും ജനങ്ങളെ നേരിൽ കാണുകയും ചെയ്ത കേന്ദ്രസംഘം താഴത്തങ്ങാടിയിലും സന്ദർശനം നടത്തി. കൊവിഡ് ആശുപത്രിയായ കോട്ടയം മെഡിക്കൽ കോളേജിലെത്തിയ ഇവർക്ക് ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് സൂപ്രണ്ട് ടി.കെ. ജയകുമാറും ഡോ.സജിത്കുമാറും വിശദീകരിച്ചു.