കളിക്കളത്തിൽ പരസ്പരം കൈകൊടുത്ത് ജോസ്.കെ.മാണിയും മാണി സി കാപ്പനും

പാലാ : കളിക്കളത്തിലെ ഗോൾ പോസ്റ്റിൽ ഗോളിയായിരുന്ന മാണി സി.കാപ്പൻ എം.എൽ.എ മുൻ എം.പി ജോസ് കെ.മാണി തൊടുത്തുവിട്ട പന്ത് ആദ്യം തടഞ്ഞിട്ടു. പിന്നീട് തടസമൊഴിവാക്കി കാപ്പൻ മാറിയ ഗോൾപോസ്റ്റിലേക്ക് ജോസ് കെ.മാണി ഉശിരൻ ഗോളടിച്ചു! ജോസ് കെ.മാണിയുടെ വാശി കണ്ടപ്പോൾ ''ഇതെല്ലാം ഞങ്ങൾ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റല്ലേ..'' മാണി സി.കാപ്പൻ ഉറക്കെ പറഞ്ഞു. കൂട്ടുചേർന്ന് കാണികളുടെ കൈയടിയും പൊട്ടിച്ചിരിയും!
ഇന്നലെ വൈകിട്ട് പാലാ കാർമ്മൽ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ഫുട്‌ബോൾ മൈതാനിയുടെ ഉദ്ഘാടന വേദിയായിരുന്നു രംഗം. മാണി സി.കാപ്പൻ നാട മുറിച്ച് കളിക്കളത്തിലേക്കിറങ്ങി. ഒപ്പം ജോസ് കെ.മാണിയും പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും കൗൺസിലർമാരായ അഡ്വ.ബിനു പുളിക്കക്കണ്ടവും നീനാ ചെറുവള്ളിലും ബൈജു കൊല്ലംപറമ്പിലും മൈതാനിയിലേക്കിറങ്ങി. സ്റ്റേഡിയത്തിൽ ഭദ്രദീപം തെളിയിച്ചത് ജോസ് കെ. മാണിയാണ്. തുടർന്ന് ആദ്യ കിക്കോഫ് നടത്തേണ്ടിയിരുന്നത് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയായിരുന്നു.
എന്നാൽ മാണി സി.കാപ്പൻ പെട്ടെന്ന് പ്രോഗ്രാമിൽ മാറ്റം വരുത്തി; ഞാൻ ഗോൾ പോസ്റ്റിൽ ഗോളിയായി നിൽക്കാം. നഗരസഭാ ചെയർമാൻ കിക്കെടുക്കട്ടെ എന്നായി കാപ്പൻ. അങ്ങനെയെങ്കിൽ മുൻ എം.പി ജോസ് കെ. മാണി തന്നെ ആദ്യ കിക്കെടുക്കണമെന്നായി പരിപാടിയിലെ അവതാരകനായിരുന്ന നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ.
ഇതുകേട്ടയുടൻ ഞാൻ റെഡിയെന്നു പറഞ്ഞ് ജോസ് കെ.മാണി മുന്നോട്ടുവന്നു. പെനാൽറ്റി ഏരിയായ്ക്ക് സമീപം പന്തുവച്ചു. കാപ്പൻ ഗോളിയായി നിന്നു. ജോസിന്റെ കിക്ക്... പക്ഷേ പന്ത് കൃത്യം കാപ്പന്റെ കൈയിൽ. കാണികളുടെ ആർപ്പുവിളിക്കിടെ പന്ത് വീണ്ടും ജോസ് കെ.മാണിക്ക് ഇട്ടുകൊടുത്ത് മാണി സി. കാപ്പൻ ഗോൾപോസ്റ്റിൽ നിന്ന് മാറി. ഞൊടിയിടയിൽ ജോസ് കെ.മാണി വീണ്ടും കിക്ക് ചെയ്തു; ഇത്തവണ പന്ത് കൃത്യം ഗോൾപോസ്റ്റിൽ! 'ഓക്കെ.. ജോമോൻ ഗോളടിച്ചല്ലോ. ഇനി ഞാൻ പൊയ്‌ക്കോട്ടെ. കാപ്പൻ മൈതാനത്തുനിന്ന് യാത്ര പറഞ്ഞിറങ്ങി. തൊട്ടുപിന്നാലെ ജോസ് കെ.മാണിയും മുനിസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും കൗൺസിലർമാരുമൊക്കെ കളമൊഴിഞ്ഞു. എല്ലാവരും യാത്രപറഞ്ഞിറങ്ങവെ, നഗരസഭാ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ കമന്റ് അല്പം ഉച്ചത്തിലായി; ''തിരഞ്ഞെടുപ്പിൽ ഉടൻ വരുന്ന കളിയുടെ റിഹേഴ്‌സലാണോ ഇത്...!'' ചടങ്ങിൽ ഫാ. മാത്യു പന്തലാനിക്കൽ, സിബി തോട്ടുപുറം, യൂജിൻ ചക്കൻകുളം എന്നിവരും ആശംസകൾ നേർന്നു.

ഫോട്ടോ അടിക്കുറിപ്പ്
ജോസ് കെ. മാണി തൊഴിച്ചുവിട്ട പന്ത് ഗോൾപോസ്റ്റിൽ നിൽക്കുന്ന മാണി സി.കാപ്പൻ എം.എൽ.എ തടയാൻ ശ്രമിക്കുന്നു.