
കോട്ടയം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബേരിയ മൻസിലിൽ ഷാജഹാൻ (സുരേഷ്, 51) കുറ്റക്കാരനാണെന്ന് കോട്ടയം അഡിഷണൽ ജില്ലാ കോടതി ജഡ്ജി ജോൺസൺ ജോൺ വിധിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
മൊത്തമുള്ള 24 കേസുകളിൽ പതിനെട്ടിലും വിചാരണ നേരിട്ട
മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.19 വർഷം ഒളിവിൽ കഴിഞ്ഞ ഷാജഹാൻ അതറിഞ്ഞാണ് കീഴടങ്ങിയത്.
വിതുര സ്വദേശിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി 1995 നവംബർ മുതൽ 96 ജൂലായ് വരെ പലർക്കായി കാഴ്ചവച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 24 കേസുകളിൽ ഇയാൾക്കെതിരെയുള്ള ആദ്യവിധിയാണിത്.
എല്ലാ കേസിലും ഷാജഹാനാണ് ഒന്നാം പ്രതി.
പെൺകുട്ടിയെ വിതുര സ്വദേശിയായ അജിത ജോലി വാഗ്ദാനം ചെയ്ത് ഷാജഹാന് കൈമാറുകയായിരുന്നു. മറ്റൊരു പ്രതിക്കൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവർ പ്രതികളായി. ഷാജഹാൻ ഒളിവിൽ പോയി.മറ്റു പ്രതികളെ വിചാരണക്കോടതി വെറുതേ വിട്ടതോടെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. വിചാരണ തുടങ്ങിയതോടെ വീണ്ടും ഒളിവിൽ പോയി. ഒടുവിൽ ഹൈദരാബാദിൽ നിന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.
കേസ് ചിത്രം
കുറ്റങ്ങൾ
ശിക്ഷാസാധ്യത
തടവിൽ പാർപ്പിച്ചതിന് മൂന്ന് വർഷംവരെ തടവും പെൺകുട്ടിയെ കൈമാറിയതിന് 10 വർഷം വരെ തടവും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരം 3 വർഷം വരെ തടവും ലഭിക്കാം.
വിതുര കേസ് നാൾ വഴി
 1995 ഒക്ടോബർ 23: പെൺകുട്ടിയെ അയൽവാസി അജിതാബീഗം കൊണ്ടുപോകുന്നു
 ഒക്ടോബർ 29: പെൺകുട്ടിയെ കാണാനില്ലെന്ന് വിതുര പൊലീസിൽ ബന്ധുക്കളുടെ പരാതി
 1996 ജൂലായ് 16: പ്രതിക്കൊപ്പം പെൺകുട്ടി വ്യഭിചാരകുറ്റത്തിന് എറണാകുളം സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിൽ.
 ജൂലായ് 23: ജാമ്യത്തിലിറങ്ങിയ പെൺകുട്ടിയുടെ പീഡന പരാതി എറണാകുളം വനിതാപൊലീസ് സ്റ്റേഷനിൽ
 സിനിമാതാരം ഉൾപ്പെടെ പ്രതിസ്ഥാനത്ത്
 2000: വിചാരണയുടെ തുടക്കം
 2007: സിനിമാ താരത്തെ ഉൾപ്പെടെ വെറുതെ വിടുന്നു
 2013: മറ്റൊരു കേസിൽ 17 പ്രതികളെ വെറുതെ വിടുന്നു
 2014: ഒന്നാം പ്രതി ഷാജഹാൻ (സുരേഷ് ) കോടതിയിൽ കീഴടങ്ങുന്നു.
 2019 ജനുവരി: 24 കേസുകളിലും ഷാജഹാൻ പ്രതിയായി വിചാരണ. പ്രതി വീണ്ടും ഒളിവിൽ
 ജൂൺ 14 : ഹൈദരാബാദിൽ ക്രൈംബ്രാഞ്ച് ഷാജഹാനെ അറസ്റ്റ് ചെയ്തു
 2021 ജനുവരി 29: ആദ്യകേസിലെ വാദം തുടങ്ങുന്നു
 ഫെബ്രുവരി 11ന്: കുറ്റക്കാരനെന്ന് കോടതി