പൊൻകുന്നം : ശബരിമല തീർത്ഥാടന പാതയായ കാഞ്ഞിരപ്പള്ളി - എരുമേലി റൂട്ടിലെ പ്രധാന ജംഗ്ഷനായ പട്ടിമറ്റത്ത് അപകടങ്ങൾ നിത്യസംഭവമാകുന്നു. വെയിറ്റിംഗ് ഷെഡിനുസമീപം ബസ് ബേയിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ബസ്‌ബേയിൽ ഇടമില്ലാത്തതിനാൽ സർവീസ് ബസുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതുമൂലം ഇരുവശങ്ങളിൽനിന്നുമെത്തുന്ന വാഹനങ്ങളുടെ കാഴ്ച മറയുന്നു.

കഴിഞ്ഞദിവസം നിയന്ത്രണം വിട്ട വാൻ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറിയതാണ് ഒടുവിലത്തെ അപകടം. ഓട്ടോറിക്ഷ ഡ്രൈവർമാർ പുറത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായെങ്കിലും ഒരാൾക്ക് പരിക്കേറ്റിരുന്നു. എരുമേലി ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിറുത്താൻ ഒരുങ്ങുമ്പോൾ പിന്നാലെ എത്തിയ വാഹനമാണ് റോഡിൽ പാർക്ക് ചെയ്തിരുന്ന ഒട്ടോറിക്ഷകളെ ഇടിച്ച് തെറിപ്പിച്ചത്. കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സ്വകാര്യ ബസിന്റെ പിൻഭാഗത്ത് നിയന്ത്രണം വിട്ട തീർത്ഥാടക ബസിടിച്ച് അയ്യപ്പന്മാർക്ക് പരിക്കേറ്റിരുന്നു.

തോന്നുംപടി വാഹന പാർക്കിംഗ്
അശാസ്ത്രീയമായ വാഹന പാർക്കിംഗാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ഒരേ സമയം ഇരുവശങ്ങളിൽ നിന്ന് വരുന്ന ബസുകൾ റോഡിൽ നിറുത്തമ്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. പട്ടിമറ്റം-മണ്ണാറക്കയം റോഡ് സംഗമിക്കുന്ന പ്രധാന ജംഗ്ഷനും കൂടിയാണിത്. മണ്ണാറക്കയം റോഡിൽ നിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ കയറ്റംകയറി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.