
കോട്ടയം : സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളെയും സ്പർശിക്കുന്ന വികസനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചെന്ന് മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സാന്ത്വന സ്പർശം അദാലത്തിന് മുന്നോടിയായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. മുൻപ് പ്രത്യേക മേഖലകളിൽ മാത്രമാണ് വികസനം നടപ്പായിരുന്നത്. എന്നാൽ എല്ലാ പ്രദേശങ്ങളെയും നാനാജാതിമതസ്തരെയും ഒന്നായി കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കിയത്. വികസനത്തോടൊപ്പം ക്ഷേമ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കിയത് ജനങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും വർദ്ധിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും വികസനത്തിന് ഭംഗം വരാതിക്കുന്നതിന് സർക്കാർ ജാഗ്രത പുലർത്തി. സംസ്ഥാനത്തെ വിദ്യാലയങ്ങൾ സ്വപ്നതുല്യമായ വികസനത്തിന്റെ വഴിയിലാണ്. കൊവിഡ് മഹാമരിയെ നേരിടാൻ കേരളത്തിന് കരുത്തേകിയത് സുസജ്ജമായ ആരോഗ്യ സംവിധാനമാണ്. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.തിലോത്തമൻ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ജില്ലാ കളക്ടർ എം.അഞ്ജന തുടങ്ങിയവർ സന്നിഹതരായിരുന്നു.
മനം നിറഞ്ഞ് ജോർജ് മടങ്ങി
'അദാലത്തിൽ വന്നാൽ മന്ത്രിയെക്കണ്ട് പരാതി പറയാമെന്ന് വിചാരിച്ചു. ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചില്ല. വല്യ സന്തോഷമുണ്ട് '. മന്ത്രിമാരായ പി.തിലോത്തമനും, ഡോ.കെ.ടി,ജലീലും വേദിയിൽ നിന്നിറങ്ങി തന്റെ അടുത്തെത്തി സഹായധനം നൽകിയതിന്റെ ആഹ്ലാദത്തിലാണ് കുറവിലങ്ങാട് കളത്തൂർ സ്വദേശി എൻ.ഡി.ജോർജ്. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് രണ്ടു കാലുകൾക്കും സ്വാധീനക്കുറവുമുണ്ട്. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞയുടൻ ജോർജിന്റെ അപേക്ഷയിൽ ചികിത്സാ ധനസഹായമായി 25000 രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും മന്ത്രിമാർ സദസിലെത്തി സഹായധനത്തിന്റെ രേഖ കൈമാറുകയുമായിരുന്നു. കൃഷിപ്പണിക്കാരനായിരുന്ന ജോർജിന് എട്ടു വർഷം മുൻപ് ഹൃദ്രോഗം വന്നതിന് ശേഷം പണി ചെയ്യാൻ കഴിഞ്ഞിട്ടില്ല. നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെ തുടർന്ന് ഇരുകാലുകളും ശോഷിച്ചു തുടങ്ങി. രണ്ടു മക്കളിൽ ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നു. ഭാര്യയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ട്. പ്രതിസന്ധികൾക്കു നടുവിൽ ലഭിച്ച ചികിത്സാ ധനസഹായം വലിയ ആശ്വാസമാണെന്ന് ജോർജ് പറഞ്ഞു.
ആദ്യ ദിനം പരിഹരിച്ച പരാതികൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷകൾ : 1218
അനുവദിച്ച തുക : 1,18,05,000
മീനച്ചിൽ താലൂക്ക്
ആകെ അപേക്ഷകൾ : 366
ഓൺലൈനിൽ ലഭിച്ചവ : 196
അദാലത്തിൽ നേരിട്ട് ലഭിച്ചവ : 170
അനുവദിച്ച തുക : 38,48,500
കോട്ടയം താലൂക്ക്
ആകെ അപേക്ഷകൾ : 852
ഓൺലൈനിൽ ലഭിച്ചവ : 540
അദാലത്തിൽ നേരിട്ട് ലഭിച്ചവ : 312
അനുവദിച്ച തുക : 79,56,500
റേഷൻ കാർഡ്
ആകെ അപേക്ഷകൾ : 218
വിതരണം ചെയ്ത കാർഡുകൾ : 140