
കോട്ടയം: ലോക്ക് ഡൗണിന് ശേഷം തെങ്ങണയിലെ വലിയ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ഞെട്ടി. എല്ലാ മുറികളിലും എ.സി മുതലുള്ള സർവ ഇലക്ട്രിക് ഉപകരണങ്ങളും. പക്ഷേ, പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപഭോഗമില്ല. മീറ്ററിൽ കൃത്രിമത്വം കാട്ടിയായിരുന്നു വൈദ്യുതി മോഷണം.
കൊവിഡ് കാലത്ത് എല്ലാവരും വീടുകളിലായെങ്കിലും വൈദ്യുതി മോഷണം കുറഞ്ഞില്ലെന്നാണ് കണക്കുകൾ. പിടികൂടിയവരിൽ പാവങ്ങളില്ല, കോടികളുടെ ആസ്തിയുള്ള വമ്പൻമാർ. പരിശോധന കുറഞ്ഞ ലോക്ക് ഡൗൺ കാലത്തും മുൻവർഷത്തേതിന് സമാനമായ കേസുകളാണ് ജില്ലയിൽ കെ.എസ്.ഇ.ബിയുടെ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രജിസ്റ്റർ ചെയ്തത്.
നഷ്ടത്തിൽ 10 ശതമാനത്തോളം മോഷണം വഴി
വൈദ്യുതിവിതരണത്തിൽ സംഭവിക്കുന്ന 15ശതമാനം നഷ്ടത്തിൽ 10 ശതമാനത്തോളം മോഷണം വഴിയുണ്ടാകുന്നതും ബാക്കി, കേടായ മീറ്ററുകൾ ഉപയോഗിക്കുന്നതുകൊണ്ടും ആണെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.
വൈദ്യുതി മോഷണം:
2019-20
കേസുകൾ 11, പിഴ: 10.06 ലക്ഷം രൂപ
2020-21
കേസുകൾ: 10, പിഴ: 10.61 ലക്ഷം
വൈദ്യുതി ദുരുപയോഗം:
2019- 20ൽ
കേസുകൾ: 120 പിഴ: 92.60 ലക്ഷം രൂപ
2020-21ൽ
കേസുകൾ: 26 പിഴ: 30.80 ലക്ഷം രൂപ
മോഷണം പിടിച്ചാൽ
ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യും
ഒരു വർഷത്തെ ശരാശരി ഉപഭോഗത്തിന്റെ 2 മടങ്ങ് പിഴ