കട്ടപ്പന: ഓഫ് സീസണിലെ 'മാജിക്' പ്രതീക്ഷിച്ച കർഷകർക്ക് ഇരുട്ടടി സമ്മാനിച്ച് ഏലയ്ക്ക വിലയിൽ ഇടിവ് തുടരുന്നു. ഇന്നലെ നടന്ന രണ്ടാമത്തെ ഇ- ലേലത്തിൽ സീസണിലെ ഏറ്റവും കുറഞ്ഞ ശരാശരി വിലയായ 1292 രൂപ രേഖപ്പെടുത്തി. കമ്പോളങ്ങളിൽ 1250 രൂപയാണ് വില. ഉത്പ്പാദനത്തിലെ അഭൂതപൂർവമായ വർദ്ധനയാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. രണ്ട് സീസണുകളിൽ വിളവെടുത്ത ഏലയ്ക്ക വൻതോതിൽ കർഷകരും വ്യാപാരികളും സംഭരിച്ചിരുന്നു. മുൻവർഷങ്ങളിലേതുപോലെ ഉയർന്ന വില ഇത്തവണയും പ്രതീക്ഷിച്ചിരുന്നെങ്കിലും കുത്തനെ വില ഇടിഞ്ഞു. ലേലങ്ങളിൽ വിലയിടിച്ച് ഗുണനിലവാരമുള്ള ഏലയ്ക്ക സംഭരിക്കാനുള്ള ലോബികളുടെ നീക്കമാണെന്നും ആക്ഷേപമുണ്ട്. സീസൺ അവസാനിക്കാറായപ്പോൾ ഡിസംബർ പകുതിയോടെ വില 2000ലെത്തിയിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് രണ്ടുമാസത്തിനിടെ 800 രൂപയാണ് താഴ്ന്നത്. ഇന്നലെ രാവിലെ ബോഡിനായ്ക്കന്നൂരിൽ നടന്ന എസ്.ഐ.ജി.സി.സി. ഏജൻസിയുടെ ലേലത്തിൽ ഉയർന്ന വില 1969 രൂപയും ശരാശരി വില 1348.42 രൂപയും രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് നടന്ന ഗ്രീൻ ഹൗസ് കാർഡമം മാർക്കറ്റിംഗ് ഏജൻസിയുടെ ലേലത്തിൽ ഉയർന്ന വില 1713 രൂപയും ശരാശരി വില 1292.33 രൂപയുമാണ്.
പോയവർഷം
സുവർണ്ണകാലം
ഏലക്കയുടെ ഏറ്റവും സീസൺ കഴിഞ്ഞ് വേനൽക്കാലമാകുന്നതോടെ തുടർച്ചയായ വർഷങ്ങളിൽ വില ഉയർന്നിരുന്നു. ഏലയ്ക്കായുടെ സുവർണ കാലഘട്ടമായിരുന്നു 2019. സ്‌പൈസസ് ബോർഡിന്റെ ഇലേലത്തിൽ ഓരോ ദിവസവും വിലയിലെ റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന കാഴ്ചയായിരുന്നു. മേയ്, ജൂൺ, ജൂലായ് , ഓഗസ്റ്റ് മാസങ്ങളിൽ അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടായത്. ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ ഉയർന്ന വില 7000 രൂപയും ശരാശരി വില 4733 രൂപയും രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള സീസണിൽ ഉൽപാദനം വൻതോതിൽ വർദ്ധിക്കുകയും വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തതോടെ 2500 രൂപയിലേക്കു താഴ്ന്നു. പിന്നീട് നവംബർ അവസാനത്തോടെ വീണ്ടും വില ഉയർന്നുതുടങ്ങി. ഡിസംബർ പകുതിയോടെ വീണ്ടും ശരാശരി വില 3000 കടന്നു. 2020 ജനുവരി നാലിന് നടന്ന ലേലത്തിൽ ഉയർന്ന വിലയിലെ സർവകാല റെക്കോർഡായ 7000 രൂപ വീണ്ടും രേഖപ്പെടുത്തി. ശരാശരി വിലയും 4000 കടന്നു.കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 19ന് ലേലം നിർത്തിയപ്പോൾ 2300 രൂപയായിരുന്നു. രണ്ടുമാസത്തിന് ശേഷം ലേലം പുനരാരംഭിച്ചെങ്കിലും കയറ്റുമതി നിലച്ചതോടെ മുൻ വർഷങ്ങളിലേതുപോലെയുള്ള മാജിക് ഉണ്ടായില്ല. എന്നാൽ ശരാശരി 1500 രൂപ ലഭിച്ചിരുന്നു.
വില ഇടിച്ച്
നേട്ടം കൊയ്യും
ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ലേലങ്ങളിൽ വിൽപ്പനയ്‌ക്കെത്തിച്ച് വിലയിടിക്കാൻ തമിഴ് വ്യാപാര ലോബി ശ്രമിക്കുന്നതായാണ് ആക്ഷേപം. കർഷകരും ചെറുകിട വ്യാപാരികളും സംഭരിച്ചിട്ടുള്ള ഗുണനിലവാരമുള്ള ഏലയ്ക്ക വില കുത്തനെ ഇടിച്ച് കൈക്കലാക്കാനാണ് ഇവരുടെ നീക്കം. ഇതിനായി നിലവാരമില്ലാത്ത കായ ലേലങ്ങളിൽ പതിച്ച് വിലയിടിക്കുന്നതായും സ്‌പൈസസ് ബോർഡിലെ മാർക്കറ്റിംഗ് വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.