elephant

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദർശനം നാളെ. രാത്രി ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളുന്ന ഏഴരപൊന്നാനയെ കൺകുളിർക്കെ കാണാനും കാണിക്കയർപ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രസന്നിധിയിലെത്തും. എന്നാൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനാൽ 5000 പേർക്ക് മാത്രമേ ദർശനം അനുവദിച്ചിട്ടുള്ളു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാളെ രാത്രി ഒമ്പതു മുതലാണ് ഏഴരപൊന്നാന ദർശനം.

ആസ്ഥാന മണ്ഡപത്തിൽ ഇരുവശത്തും ഏഴരപൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പുവച്ച തങ്കശോഭയിലാണ് വലിയ കാണിക്ക. ചെങ്ങന്നൂർ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അർപ്പിക്കും. ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപൊന്നാനയെ സൂക്ഷിക്കുക. ഏട്ടാം ഉത്സവത്തിനും അറാട്ടിനും മാത്രമാണ് ഇത് പുറത്തെടുക്കുന്നത്.

ഏഴാം ഉത്സവം മുതൽ കാഴ്ചശ്രീബലിക്കും എതിരേല്പിനും തിടമ്പേറ്റിയ ഗജവീരന്റെ പുറത്ത് പൊന്നിൻകുടം ചൂടും. രണ്ടടി പൊക്കമുള്ള ഏഴാനയും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപൊന്നാന. ഏഴരപൊന്നാന അഷ്ടദിഗ്ഗചജങ്ങളെ പ്രതിനാധനം ചെയ്യുന്നു. കാർത്തിക തിരുനാൾ മഹാരാജാവ് 7143 കഴഞ്ച് സ്വർണംകൊണ്ട് നിർമ്മിച്ചഏഴരപൊന്നാനയെ നടക്ക് വച്ചതെന്നാണ് ഒരു ഐതിഹ്യം. എന്നാൽ മാർത്താണ്ഡവർമ മഹാരാജാവ് 926ൽ ഏഴരപൊന്നാനയെ നടക്കുവെച്ചതാണെന്നും വിശ്വാസമുണ്ട്. ചെന്തെങ്ങിൻ കുലകളും തളിർവെറ്റിലയും പട്ടുംകട്ടിമാലകളും കൊണ്ടലങ്കരിച്ച അസ്ഥാന മണ്ഡപത്തിൽ ഏഴരപൊന്നാനയെ ഏഴുന്നള്ളിക്കുമ്പോൾ പ്രപഞ്ചമൂർത്തിയെ വണങ്ങാൻ ദേവന്മാരും എത്തുമെന്നാണ് സങ്കല്പം.