മുണ്ടക്കയം: നിർമ്മാണം കഴിഞ്ഞു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. പഞ്ചായത്ത് വക സ്ഥലത്ത് നിർമ്മിച്ച പുത്തൻചന്ത കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ കഴിഞ്ഞ നാല് വർഷമായി നോക്കുകുത്തിയായി തന്നെ നിൽക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിക്ക് ഡിപ്പോയിലെ പുതിയ തസ്തികകളടക്കമുള്ള ഭൗതികസാഹചര്യങ്ങൾ ക്രമീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കാൻ സാധ്യതയുമേറി. അതേസമയം പദ്ധതി വഴിമുട്ടിയതോടെ സ്ഥലം കെട്ടിടവും വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കോർപ്പറേഷന് കത്ത് നൽകിയതായി പ്രസിഡന്റ് രേഖദാസ് അറിയിച്ചു. 69 ലക്ഷം രൂപ വിനിയോഗിച്ചാണ് 2015ൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഗാരേജ്, പ്ലാറ്റ്ഫോം എന്നിവ നിർമ്മിച്ചത്. കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകിയാൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യുതിവകുപ്പ്, ജല അതോറിറ്റി ഉൾപ്പെടെയുള്ള മറ്റ് ഓഫീസുകൾ ഇവിടേക്ക് മാറ്റാൻ കഴിയും. ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്ന പകൽവീട് ഉൾപ്പെടെയുള്ള പദ്ധതികൾ ഇവിടെ ക്രമീകരിക്കാൻ സാധിക്കും.
വികസനം ഈ വഴിയെത്തും
സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ളവ ഇവിടെ വന്നാൽ അതേ പുത്തൻചന്തയുടെ വികസനത്തിന് വഴിയൊരുക്കും. ഈ സാഹചര്യത്തിൽ വിഷയത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ ആവശ്യമുന്നയിക്കുന്നു.